ഇടുക്കി: അരിക്കൊമ്പനെ കുടുക്കാൻ രണ്ട് കുംങ്കി ആനകൾ കൂടി ഇന്ന് ചിന്നകനാലിലെത്തും. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുംങ്കി ആനകളാണ് ഇന്ന് എത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. എന്നാൽ ആനയെ മയക്കുവെടി വെക്കുന്നതൊഴിച്ച് ബാക്കിയുള്ള മുൻകരുതലുകൾ വനം വകുപ്പ് തുടരും.
ഹർജി പരിഗണിക്കുന്ന ആടിസ്ഥാനത്തിൽ ആയിരിക്കും മയക്കുവെടി വെക്കുന്ന കാര്യത്തിൽ നടപടി ഉണ്ടാകുക. ഈ മാസം 29-നായിരിക്കും ഹർജി പരിഗണിക്കുന്നത്. കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ രാവിലെ പ്രതിഷേധ പരിപാടികൾ നടക്കും. ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണ സംഭവങ്ങളുടെ കണക്കെടുപ്പുകൾ വനം വകുപ്പ് ഇന്ന് ആരംഭിക്കും. കുങ്കിയാനകളെ തിരികെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ഹർത്താൽ അടക്കമുളള സമരപരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നത്. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിൽ രാത്രി എട്ട് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മയക്കുവെടി വെക്കുന്നത് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ എത്തിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
Comments