കോഴിക്കോട്: റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി ആരോപണം. യുവതി മർദ്ദിക്കെപ്പെട്ട വിവരം പ്രതി ആഗിലിന്റെ പിതാവ് രേഖാമൂലം അറിയിച്ചിട്ടും പോലീസിന്റെ ഇടപെടൽ ഉണ്ടായില്ലെന്നാണ് ആരോപണം. ഈ മാസം 19ന് ആയിരുന്നു യുവതിക്ക് മർദ്ദനമേറ്റത്.
സംഭവ ദിവസം തന്നെ അഗിലിന്റെ പിതാവ് അയൽവാസികളോടെപ്പം നേരിട്ടെത്തി കീരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് അടുത്ത ദിവസം പോലീസ് ഇവരെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തന്നെ കെട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് മർദ്ദിക്കാറുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. റഷ്യൻ യുവതി പറഞ്ഞത് പരിഭാഷപെടുത്തി കൊടുത്തത് പ്രതി തന്നെ ആയിരുന്നു. പെൺകുട്ടിയെ വീണ്ടും പ്രതിക്കൊപ്പം അയച്ചാൽ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും പിതാവ് പോലീസിനെ ധരിപ്പിരുന്നു. എന്നാൽ ഇത് പോലീസ് ചെവിക്കൊണ്ടില്ലെന്ന് യുവതിക്കൊപ്പം പോയ അയൽവാസി പറഞ്ഞു.
വീണ്ടും അക്രമം തുടർന്നതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് റഷ്യൻ യുവതി വീടിന്റെ മുകളിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതും പരിക്കേറ്റതും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. മറ്റൊരു ദ്വിഭാഷിയെ ഉപയോഗിച്ച് യുവതിയുടെ വിശദമായ മൊഴി എടുത്തെന്നും പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്നും പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്.
Comments