കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഇടമാണ് വയനാട്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾകൊണ്ട് സമ്പുഷ്ടമായ വയനാടിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടെ ചില ഭക്ഷണങ്ങളുണ്ട്. പ്രകൃതിക്കനുയോജ്യമായതും ശരീരാരോഗ്യത്തിന് യോജിച്ചതുമായ ഭക്ഷണവ്യവസ്‌ഥയാണ് ഈ നാട്ടുകാർ പിന്തുടരുന്നത്.
ഇലക്കറികളും മാംസഭക്ഷണവും കിഴങ്ങുവർഗ്ഗത്തിൽ പെട്ടതും കൂണുവർഗ്ഗത്തിലുളളവയുമായ ഭക്ഷണവ്യവസ്‌ഥ വയനാടൻ പ്രകൃതിതന്നെ യഥേഷ്‌ടം നൽകിയിരുന്നു. അവർ പണ്ടുതന്നെ ഉപയോഗിച്ചുവന്നിരുന്ന പല ഇലക്കറികളുടേയും ഗുണങ്ങൾ അടുത്തകാലത്താണ് ശ്രദ്ധപിടിച്ച് തുടങ്ങിയത്. ഇവിടത്തെ തനതു ജനവിഭാഗമായ പണിയരുടെ പ്രധാന ഭക്ഷണങ്ങൾ ഏതോക്കെയാണെന്ന് നമുക്ക് നോക്കാം.
തിന, ചാമ, മുത്താറി, തുടങ്ങിയവയിൽ ചാമകൊണ്ടും തിനകൊണ്ടുമുള്ള കഞ്ഞിക്ക് ഏറെ പ്രസിദ്ധമാണ് വയനാട്. ഇഞ്ചിപ്പുളിയും ഉപ്പും മുളകും ചേർത്ത് ഞണ്ടുകറിയും ചോറും ഇവരുടെ സ്വന്തമാണ്. പണിയർ ചപ്പുകൊണ്ടുളള പുഴുക്കും ഉപ്പേരിയും ധാരാളമായി ഉണ്ടാക്കിയിരുന്നു. മത്തച്ചപ്പ്, തകരച്ചപ്പ്, ചാവച്ചപ്പ് തുടങ്ങിയവ ഇതിൽ ചിലതാണ്. ചാവച്ചപ്പ് മറ്റുളളവർ ഉപയോഗിക്കാത്തതും സ്വാദേറിയതുമാണ്. തകരച്ചപ്പ് ഉപ്പേരിക്കും പുഴുക്കിനുമായി സ്‌ഥിരമായി ഉപയോഗിക്കാറുളളതാണ്. മറ്റുളളവർ തകര നികൃഷ്‌ടമായി കരുതിയിരുന്നു. ഈ അടുത്തകാലത്താണ് തകരയുടെ ഔഷധഗുണം വ്യക്തമാവുന്നത്. കാടുകളിൽ വളരുന്ന കാട്ടുചീരയും കറിവയ്‌ക്കാൻ സ്‌ഥിരമായി ശേഖരിക്കാറുണ്ട്. മത്തൻ കാടുകളിലും വീട്ടുതോട്ടങ്ങളിലും ധാരാളമായി പടർന്നിരുന്നതുകൊണ്ട് മത്തനും മത്തൻചപ്പും കിട്ടാൻ പ്രയാസമില്ല. മത്തൻ, തകര, ചാവ ഇവയുടെ ഇലയും താൾവർഗ്ഗത്തിൽപ്പെട്ട കരിന്താള്, കൊല്ലിത്താള് (കൊല്ലികളിലും തോടിന്റെയും വയലിന്റെയും വക്കത്ത് ഇഷ്‌ടംപോലെയുണ്ടാകും), മക്കളെത്തൊക്കിചേമ്പും, ചേമ്പിൻതണ്ടും (പാളികൂട്ടി വയ്‌ക്കണം, ചൊറിയാതിരിക്കാൻ) ഉപ്പേരിക്കും കറിയ്‌ക്കും പുഴുക്കിനുമായി ഉപയോഗിച്ചു. കായലിന്റെ കളളി (മുളച്ചുവരുന്നകൂമ്പ്) വളരെ സ്വാദിഷ്‌ഠമാണ്.
Comments