പാലക്കാട്: സ്വന്തം വീട്ടിൽനിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ യുവാവും സുഹൃത്തുക്കളും പിടിയിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജുവും സുഹൃത്തുക്കളായ സുനി, സുശാന്ത്, എന്നിവരാണ് പിടിയിലായത്. കട ബാധ്യതകൽ തീർക്കാനാണ് സ്വന്തം വീട്ടിൽ മോഷണം നടത്തിയതെന്ന് ബൈജു പറഞ്ഞു. പാലക്കാട് ഹേമാംബിക നഗർ പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
കുറച്ചു കാലമായി പ്രതി വീട്ടുകാരുമായി സ്വരച്ചേർച്ചകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയതിനു പിന്നാലെയായിരുന്നു കവർച്ച. സഹോദരിയെ വിളിച്ച് വീട്ടിൽ ആളില്ലെന്ന് ഉറപ്പ് വരുത്തി, വീട്ടുകാർ മടങ്ങി എത്തുന്ന സമയവും മനസ്സിലാക്കി. ശേഷം വൻ തുക വാഗ്ദാനം നൽകി സുഹൃത്തുക്കളേയും കൂടെക്കൂട്ടി. ഓട് പൊളിച്ച് വീട്ടിൽ കയറി അലമാരകൾ കുത്തിതുറന്ന് സ്വർണ്ണവും പണവും കൈക്കലാക്കി. അന്വേഷണം വഴിതെറ്റിക്കാൻ വീടിനുള്ളിൽ മുളകുപൊടി വിതറി. വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാരി വലിച്ചിട്ട ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.
വീടിന് സമീപത്ത് നിന്നാണ് ഇവർ കവർച്ചയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ ശേഖരിച്ചത്. കവർച്ചയ്‌ക്ക് ശേഷം വീടിന് അധികം ദൂരത്തല്ലാതെ ആയിരുന്നു ആയുധങ്ങൾ ഉപേക്ഷിച്ചിരുന്നത്. ക്ഷത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ കവർച്ചാ വിവരം അറിഞ്ഞത്. തുടർന്ന് ഹേമാംബിക പൊലീസിനെ സമീപിച്ചു. വീട്ടിൽനിന്ന് മാറി നിൽക്കുന്ന ബൈജുവിനെ കുറിച്ച് കേട്ട പോലീസിന് സംശയം തോന്നുകയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി വീട്ടിലെ കവർച്ചയെക്കുറിച്ച് വെളിപ്പെടുത്തി. നഷ്ടപ്പെട്ട സ്വർണവും പണവും പൊലീസ് കണ്ടെടുത്തു.
Comments