തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിന് പിന്നാലെ കരിക്കകം ക്ഷേത്രത്തിലും കാവിക്കൊടി കെട്ടുന്നതിന് പോലീസ് വിലക്ക്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി അലങ്കാരത്തിൽ നിന്നാണ് കാവിക്കൊടിയും തോരണങ്ങളും ഒഴിവാക്കണമെന്ന് പോലീസ് ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊടി കെട്ടിയാൽ പോലീസ് തന്നെ അത് അഴിച്ചുമാറ്റുമെന്നും നിയമനടപടി സ്വാകരിക്കുമെന്നും എസിപി ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയാണ് ഉത്സ അലങ്കാരത്തിന്റെ ഭാഗമായി കെട്ടാനിരുന്നത്. ഇതാണ് പോലീസ് ഇടപെട്ട് തടഞ്ഞത്. കാവി നിറം ഒഴിവാക്കി മാത്രം അലങ്കാരങ്ങൾ നടത്തിയാൽ മതിയെന്നാണ് പോലീസിന്റെ നിർദ്ദേശം. എസിപിയുടെ അനുവാദം ഇല്ലാതെ കൊടികെട്ടുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് താക്കീത് ചെയ്തതായും വിശ്വാസികൾ പറഞ്ഞു.
പോലീസ് നിയന്ത്രണത്തിന് പിന്നിൽ രാഷ്‌ട്രീയ നീക്കമാണെന്നാണ് വിശ്വാസികളുടെ ആരോപണം. സംഭവത്തിൽ എസിപി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പോലീസ് തടഞ്ഞാലും മുൻ നിശ്ചയിച്ച പ്രകാരം കൊടികെട്ടുമെന്ന നിലപാടിലാണ് വിശ്വാസികൾ.
മാസങ്ങൾക്ക് മുൻപ് സമാനരീതിയിൽ തിരുവനന്തപുരം വെള്ളായണിയിലും പോലീസ് കാവിക്കൊടി വിലക്കിയിരുന്നു. ഇത് വകവെയ്‌ക്കാതെ വിശ്വാസികൾ കാവി തോരണങ്ങളും കൊടികളും ഉപയോഗിച്ച് ക്ഷേത്രം അലങ്കരിച്ചിരുന്നു.
Comments