ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് മടങ്ങി വന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പരീക്ഷയെഴുതാൻ അവസരമൊരുക്കുമെന്ന് കേന്ദ്രസർക്കാർ. എംബിബിഎസ് ഫൈനൽ എക്‌സാം എഴുതുന്നതിന് ഒറ്റത്തവണ അവസരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
നിലവിൽ ഇന്ത്യയിലുള്ള മെഡിക്കൽ കോളേജുകളിൽ എൻറോൾ ചെയ്യാതെ തന്നെ പാർട്ട് 1, പാർട്ട് 2 പരീക്ഷകളിൽ (തിയറി, പ്രാക്ടിക്കൽ) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കും. 18,000ത്തോളം വരുന്ന വിദ്യാർത്ഥികളായിരുന്നു റഷ്യൻ അധിനിവേശത്തെ തുടർന്ന് എംബിബിഎസ് പൂർത്തിയാക്കാൻ സാധിക്കാതെ കഴിഞ്ഞ വർഷം യുക്രെയ്‌നിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്നത്.
രണ്ട് പരീക്ഷകളും എഴുതിയെടുത്തതിന് ശേഷം വിദ്യാർത്ഥികൾ രണ്ട് വർഷം നിർബന്ധമായും റൊട്ടേറ്ററി ഇന്റേൺഷിപ്പ് ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദേശമുണ്ട്. ഇതിൽ ആദ്യത്തെ വർഷം സൗജന്യ ഇന്റേൺഷിപ്പ് ആയിരിക്കും.
വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് കേന്ദ്രസർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. നിലവിലെ അപൂർവ്വ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സമാന സംഭവങ്ങൾ ഭാവിയിലുണ്ടായാലും തീരുമാനങ്ങൾ വ്യത്യസ്തമാകാമെന്നും കമ്മിറ്റി അറിയിച്ചു.
Comments