ചെന്നൈ: സഹപാഠികൾ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ.
തമിഴ്‌നാട് തിരുവള്ളൂരിലെ സർക്കാർ സ്‌കൂളിലെ ഒമ്പതാം ക്ലാസിലാണ് സംഭവം നടന്നത്.
ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിലാണ് സഹപാഠികൾ തമ്മിൽ അടിപിടിയും വഴക്കും ഉണ്ടായത്.
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ തമിഴ്‌ശെൽവനും സഹപാഠികളിലൊരാളുമായി വാക്കേറ്റത്തിലായി. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ വാക്പോര് കൈയ്യേറ്റത്തിലായി. പരസ്പരമുള്ള ഏറ്റുമുട്ടലിനിടെ നെറ്റിയിൽ ക്ഷതമേറ്റ തമിഴ്‌ശെൽവൻ കുഴഞ്ഞു വീണു. ഉടൻ തന്നെ പൊന്നേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച് തമിഴ്‌ശെൽവനെ സഹപാഠികൾ നിരന്തരം അപമാനിച്ചുവെന്നാണ് പോലീസ് ഭാഷ്യം. ഇതാണ് വഴക്കിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിയായ കുട്ടിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തമിഴ്ശെൽവന്റെ കുടുംബാംഗങ്ങൾ പൊന്നേരി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് മന:പൂർവ്വമല്ലാത്ത നരഹത്യാ കേസ് ചുമത്തി തിരുവള്ളൂർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കൗമാരക്കാരനെ ചെങ്കൽപട്ടിലെ സർക്കാർ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
Comments