നടന്മാരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും സിനിമ നടക്കുന്നതെന്ന് നടി രമ്യ നമ്പീശൻ. ചില നിലപാടുകൾ എടുത്തതിന്റെ പേരിൽ മലയാള സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. ആൺകോയ്മയാണ് മലയാള സിനിമയിൽ നടക്കുന്നത്. അർഹിക്കുന്ന വേതനം നടിമാർക്ക് കിട്ടുന്നില്ലെന്നും തുല്യ വേതനം ലഭിക്കണമെന്നും രമ്യ നമ്പീശൻ പറഞ്ഞു. ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നു. അതിന്റെ പേരിൽ 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്ന ആളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകളെടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ട് പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വളരെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടുകൂടിയാണ് ഞാന്‍ കാണുന്നത്. പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടുത്തെ സംവിധാനങ്ങളുടെ പ്രശ്‌നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്’.
‘പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംഘടന തുടങ്ങിയതും സംസാരിക്കുന്നതും. അത് പലര്‍ക്കും അരോചകമായി തോന്നും. സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ആകെയുള്ള വഴി. എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിലും ജോലി ചെയ്തതുകൊണ്ട് അവിടെ ഒരിടം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ പറ്റി. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേയ്‌ക്കൊന്നും തമിഴ് സിനിമ എത്തിയിട്ടില്ല. പക്ഷേ, കേരളത്തില്‍ അങ്ങനെയല്ല. തമിഴില്‍ നയന്‍താര, ഐശ്വര്യ രാജേഷ് എന്നിവരൊക്കെ സിനിമയില്‍ സ്വന്തം സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് വളരെ പ്രോത്സാഹനം നല്‍കുന്ന കാര്യമാണ്’ എന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.
Comments