ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകിന്റെ ഇന്ത്യ സന്ദർശനം ആരംഭിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ജിഗ്മെ വാങ്ചുക് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഭൂട്ടാൻ വിദേശകാര്യമന്ത്രി ടാണ്ടി ദോർജിയും മറ്റ് ഉദ്യോഗസ്ഥരും വാങ്ചുകിനൊപ്പം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഭൂട്ടാനുമായുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരമാണ് ഭൂട്ടാൻ രാജാവിന്റെ ഇന്ത്യാ സന്ദർശനം. ജിഗ്മെ വാങ്ചുകിന്റെ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകും. പ്രസിഡന്റ് ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഭൂട്ടാന്റെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ഭൂട്ടാൻ- ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തിനായി ഏഴ് പുതിയ വ്യാപാര റൂട്ടുകൾ 2021-ൽ കേന്ദ്ര സർക്കാർ ഔപചാരികമായി പ്രഖ്യാപിച്ചിരുന്നു. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 12 കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പുതിയ വിപണി അനുവദിച്ചു. 1960-കളിലാണ് ഭൂട്ടാൻ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചത്. അന്ന് മുതൽ ഭൂട്ടാന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നുണ്ട്. 2023 ഫെബ്രുവരിയിൽ ഭൂട്ടാൻ അസംബ്ലി സ്പീക്കർ വാങ്ചുക് നാംഗ്യേലിന്റെ നേതൃത്വത്തിൽ ഭൂട്ടാൻ പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചിരുന്നു.
Comments