തൃശ്ശൂർ: ഏകീകൃത സിവിൽ നിയമത്തിന്റെ ബിൽ അവതരണം വൈകിപ്പിക്കരുതെന്ന് സ്വതന്ത്ര ചിന്തകൻ ഡോ. ആരിഫ് ഹുസൈൻ. ബില്ല് വൈകുന്നത് രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പുകൾക്ക് കാരണമാകും. ബില്ലിനെ എതിർക്കുന്നവർ ഇതിന്റെ പോസിറ്റീവായ കാര്യങ്ങൾ മനസ്സിലാക്കണമെന്നും നിമയം സംബന്ധിച്ചുള്ള കരട് ഉടൻ അവതരിപ്പിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ആരിഫ് ഹുസൈൻ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ അമൃതം ഗമനം വിചാരസദസ്സിൽ ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘യൂണിഫോം സിവിൽ കോഡ് എന്താണ് എന്ന് ഈ സദസ്സിൽ ഇരിക്കുന്ന ആരെയും പഠിപ്പിച്ചു തരേണ്ടതില്ല. എന്നാൽ, അതിനെ എതിർക്കുന്നവർ യൂണിഫോം സിവിൽ കോഡ് എന്താണെന്ന് പഠിക്കണം. ഏകീകൃത സിവിൽ നിയമത്തിലുള്ള പോസിറ്റീവ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവർ തിരിച്ചറിയണം. ഇത്രയും കാലമായിട്ടും യൂണിഫോം സിവിൽ കോഡ് സംബന്ധിച്ചുള്ള ബില്ലിന്റെ ഒരു കരട് പോലും അവതരിപ്പിക്കപ്പെട്ടിട്ടില്ല. എന്നാണ് അത് സാധ്യമാവുക. ബിജെപി സർക്കാർ അധികാരത്തിലെത്തുന്ന സമയത്ത് ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. അക്കാലത്ത് പള്ളികളിലും ഇസ്ലാമിക വേദികളിലും സംസാരിക്കുന്ന കാര്യം യൂണിഫോം സിവിൽ കോഡ് വന്നാൽ ബാങ്ക് പോലും വിളിക്കാൻ കഴിയില്ല എന്നാണ്. ഇതൊക്കെ പറഞ്ഞു പറ്റിച്ചാണ് യൂണിഫോം സിവിൽ കോഡിനെതിരെ ആളുകളെ കൊണ്ട് ഒപ്പ് ശേഖരിപ്പിക്കുന്നത്, ഇതിനെതിരെ സംസാരിപ്പിക്കുന്നത്’.
‘യൂണിഫോം സിവിൽ കോഡ് അവതരിപ്പിച്ചിട്ടാണ് ഈ ചർച്ചയെങ്കിൽ ഏറ്റവും നല്ലതായിരുന്നു. ഇപ്പോൾ മുസ്ലീം സമുദായം ഇതിനെതിരെ ഒച്ച വയ്ക്കുകയാണ്. യൂണിഫോം സിവിൽ കോഡ് കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. നിമയമത്തിന്റെ കരട് അവതരിപ്പിക്കണം. എന്നിട്ട് ഇതു സംബന്ധിച്ചുള്ള ചർച്ച എല്ലായിടത്തും നടത്തണം. കരട് ഇറക്കാൻ വൈകിപ്പിക്കുംതോറും ഇതിന്റെ പേരിൽ ചിലർ വർഗീയ മുതലെടുപ്പ് നടത്തും. ഇത് ചെറിയ പ്രശ്നമല്ല. എന്താണ് ഈ ബില്ല് എന്ന് ഒന്നും അറിയാത്തവരാണ് ഇതിനെതിരെ സംസാരിക്കുന്നത്. അവർക്ക് കൃത്യമായ മറുപടി നൽകണമെങ്കിൽ ഇതിന്റെ കരട് പുറത്തിറക്കണം. അത് ഉടനെ സാധ്യമാവുമെന്നാണ് എന്റെ വിശ്വാസം. ഞാൻ എക്സ് മുസ്ലീം എന്ന് പറഞ്ഞ് പ്രസംഗിക്കുന്നതിന്റെ കാര്യം എന്താണെന്ന് വെച്ചാൽ, അകുത്ത് നിന്നുകൊണ്ട് മുസ്ലീം സമുദായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിന്നാൽ നമ്മളെ അടിച്ചൊതുക്കും. നിയനിർമ്മാണത്തിലൂടെ നമുക്ക് സമൂഹത്തിൽ മാറ്റം കൊണ്ടു വരാം. അതിന് ഏകീകൃത സിവിൽ കോഡ് വരണം’- എന്ന് ആരിഫ് ഹുസൈൻ പറഞ്ഞു.
Comments