ന്യൂഡൽഹി: ജമ്മുകശ്മീർ അപ്‌നി പാർട്ടി പ്രസിഡൻ് സയ്യിദ് മുഹമ്മദ് അൽത്താഫ് ബുഖാരിക്ക് സെഡ് പ്ലസ് സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് ബുഖാരിക്ക് സുരക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇതുപ്രകാരം 24- മണിക്കൂർ സുരക്ഷ ഉറപ്പ് നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മുൻ മന്ത്രിയും വ്യവസായിയുമാണ് അൽത്താഫ് ബുഖാരി. ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിലെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും മുൻ അംഗങ്ങൾ ചേർന്നാണ് 2020 മാർച്ച്- 8 ന് ജമ്മു കശ്മീർ അപ്നി പാർട്ടി രൂപീകരിച്ചത്. പാർട്ടിയുടെ ആദ്യ പ്രസിഡന്റായി അൽത്താഫ് ബുഖാരി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ ഉന്നത പദവിയിലുള്ളവർക്ക് നേരെയുള്ള ഭീഷണി കണക്കിലെടുത്താണ് സെഡ് പ്ലസ സുരക്ഷ നൽകുന്നത്. ഇതുപ്രകാരം 55 സുരക്ഷാ അംഗങ്ങളാണ് ഒരു സെഡ് പ്ലസ് സുരക്ഷാ സംഘത്തിലുള്ളത്. 10 എൻഎസ്ജി കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് ഈ സുരക്ഷാ വിഭാഗം.
ജെ കെ അപ്‌നി പാർട്ടി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. തുടർന്ന് കാശ്മീരിലെ ജനങ്ങളുടെ ഭൂമി അവകാശങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവും അവർ മുന്നോട്ട് വെച്ചു.















