തിരുവനന്തപുരം: മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ ജില്ലാ സെക്ഷൻ കോടതിയിൽ സർക്കാർ അപ്പീൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ സാക്ഷികളെ വരെ സ്വാധീനിക്കാൻ ശ്രമമുണ്ടായത് ഗൗരവമായി കാണേണ്ടിയിരുന്നു. എന്നാൽ പോലീസും സർക്കാരും പ്രതികൾക്കൊപ്പം നിൽക്കുകയാണ് ചെയ്തത്. മധുവിന് നീതി കിട്ടിയില്ലെന്ന മധുവിന്റെ സഹോദരിയുടെ വാക്കുകൾ കേരളത്തിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമാണ്. മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം വിഫലമാകില്ല. ബിജെപി മധുവിന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
2018ലെ കേസ് ഇത്രത്തോളം നീണ്ടു പോയത് സർക്കാരിന്റെ നിസംഗത കാരണമാണ്. ഒരു വർഷം ഈ കേസ് നോക്കാൻ ജഡ്ജി പോലുമുണ്ടായില്ല. സർക്കാർ ഫീസും സൗകര്യങ്ങളും കൊടുക്കാത്തതിനാൽ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്നും പിൻമാറിയത്. ഇപ്പോഴുള്ള പ്രോസിക്യൂട്ടർക്കും ഫീസും സൗകര്യങ്ങളും ഒരുക്കാതെ കേസ് അട്ടിമറിക്കാനായിരുന്നു സർക്കാർ ശ്രമം. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും പാലക്കാട്ടെ മാദ്ധ്യമ പ്രവർത്തകരുടെ ജാഗ്രതയുമാണ് ഇങ്ങനെയൊരു ശിക്ഷയെങ്കിലും പ്രതികൾക്ക് വാങ്ങി കൊടുത്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments