ന്യൂഡൽഹി : ഇന്ത്യ-ജപ്പാൻ ഏഴാമത് പ്രതിരോധ നയതന്ത്ര ചർച്ച ഡൽഹിയിൽ നടന്നു. പ്രതിരോധ മന്ത്രി ഗിരിധർ അരമനെയും അന്താരാഷ്ട്ര കാര്യങ്ങളുടെ പ്രതിരോധ ഉപമന്ത്രി ഒക മസാമിയും അദ്ധ്യക്ഷത വഹിച്ച യോഗമാണ് ഇന്നലെ നടന്നത്. സേവനതലത്തിലെ നടപടി ക്രമങ്ങൾ, മേഖലാ സുരക്ഷാ പ്രശ്നങ്ങൾ, പ്രതിരോധ ഉപകരണങ്ങളിലെയും സാങ്കേതികവിദ്യയിലെയും സഹകരണം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് ചടങ്ങിൽ ചർച്ച ചെയ്തത്.
ദേശീയ സുരക്ഷാ തന്ത്രം, ദേശീയ പ്രതിരോധ തന്ത്രം എന്നിവയിലെ നയപരമായ നവീകരണങ്ങളും ജപ്പാൻ ഉപമന്ത്രി അവതരിപ്പിച്ചു. അംഗങ്ങളുടെ ചർച്ചകളിലൂടെയും ഇടപെടലുകളിലൂടെയും വർദ്ധിച്ചു വരുന്ന സഹകരണ മനോഭാവത്തെയും ഇരു രാജ്യങ്ങളും അഭിനന്ദിച്ചു. ഈ വർഷം ജനുവരിയിൽ ജപ്പാനിൽ നടന്ന ഇന്ത്യൻ എയർഫോഴ്സിന്റെയും ജാപ്പനീസ് എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെയും തമ്മിലുള്ള ‘വീർ ഗാർഡിയൻ’ എന്ന യുദ്ധവിമാന പരിശീലനത്തെക്കുറിച്ചും അവർ സംവദിച്ചു.
ഇരുരാജ്യങ്ങളും തങ്ങളുടെ പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം ആഴത്തിലാക്കുന്നതിന് ലക്ഷ്യമിടുന്നതായി പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ കീഴിൽ ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നതിനായി ജാപ്പനീസ് പ്രതിരോധ വ്യവസായങ്ങളെയും അദ്ദേഹം ക്ഷണിച്ചു. ഡിഫൻസ് സ്പേസ്, സൈബർ തുടങ്ങിയവയിലും സഹകരണം വൈവിധ്യവത്കരിക്കുന്നതിന് ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
Comments