കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പോലീസ് പ്രതിയുമായി കോടതിയിലെത്തിയത്. കോടതി പരിസരത്തും വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എആർ ക്യാമ്പിൽ എത്തിക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽമീണ മാലൂർ ക്യാമ്പിലെത്തി ചേർന്നു. ഇവിടെ വെച്ചാകും ചോദ്യം ചെയ്യുക. തുടർന്നാകും തെളിവെടുപ്പ്.
ഉമിനീരും തൊലിയും മറ്റും രാസപരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ കരൾ സംബന്ധമായ അസുഖം കണ്ടതിനെ തുടർന്ന് പരിശോധനയ്‌ക്കെത്തിച്ചിരുന്നു. ഇയാളുടെ കൈയിൽ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഇത് ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ പറ്റിയതാണെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കൺപോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്‌കാൻ എക്‌സ്‌റേ പരിശോധനകളിലും കുഴപ്പമില്ല.
14 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലിന് പരമാവധി ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇപ്പോൾ കണ്ണൂരിലുള്ള ട്രെയിൻ ബോഗിയിൽ എത്തിച്ചുള്ള തെളിവെടുപ്പുകൾ നടത്തണമെന്നും ചോദ്യം ചെയ്യലിന് സമയം ആവശ്യമാണെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. തുടർന്ന് 11 ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുപോകുകയുമാണ് ഇനി പോലീസിന് പ്രധാനമായി ചെയ്യാനുള്ളത്. കണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂർ സ്‌റ്റേഷൻ, പെട്രോൾ വാങ്ങിയ സ്ഥലം തുടങ്ങിയിടങ്ങളിൽ ഇയാളെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ട്.
Comments