എറണാകുളം: മോദി ലോക നേതാവാണെന്നും ബിജെപി ഭരണത്തിൽ ഇന്ത്യയിലെ
ക്രൈസ്തവർ അരക്ഷിതരല്ലെന്നും കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. മോദി തന്റെ നേതൃഗുണങ്ങൾ വളർത്തിയെടുത്തു. അദ്ദേഹം ഹൈന്ദവ വിശ്വാസിയായി അടിയുറച്ച് നിൽക്കുമ്പോൾ തന്നെ മറ്റുമതങ്ങളെയും ബഹുമാനിക്കുന്നുവെന്നും കർദ്ദിനാൾ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാർ ജോർജ്ജ് ആലഞ്ചേരിയുടെ പരമാർശം.
ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ലെന്നും ബിജെപിക്ക് സമ്പൂർണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങളെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കർദ്ദിനാൾ പറഞ്ഞു. കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാദ്ധ്യതയുണ്ടെന്നും സഭയ്‌ക്ക് രാഷ്‌ട്രീയമില്ലെങ്കിലും വിശ്വാസികൾക്ക് അതുണ്ടെന്നും മാർ ജോർജ്ജ് ആലഞ്ചേരി അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി ഡൽഹിയിൽ നടക്കുന്ന ഈസ്റ്റർ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് കർദ്ദിനാളിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഡൽഹി സാക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടക്കുന്ന പരിപാടിയിലാണ് നരേന്ദ്രമോദി പങ്കെടുക്കുക.
അതേസമയം ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭാ കേന്ദ്രങ്ങളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കോഴിക്കോട് ബിഷപ്പിനെ സന്ദർശിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ തിരുവനന്തപുരത്ത് ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ്പിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവർ തലശ്ശേരിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് ആശംസാകാർഡ് കൈമാറി.
Comments