തുഞ്ചത്ത് എഴുത്തച്ഛന് ശേഷം മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ നവോത്ഥാനത്തിന്റെ പാതയിൽ സഞ്ചരിച്ച് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ് കുമാരനാശാൻ . ആധുനിക കവിത്രയത്തിലെ പ്രധാനിയായ ആശാൻ നമ്മെ വിട്ട് പോയത് 1924 ലാണ്. ഹ്രസ്വകാലത്തെ ജീവിതത്തിനിടെ കവിതയിൽ പരിവർത്തനത്തിന്റെ വിത്തുപാകാൻ ആശാന് കഴിഞ്ഞു. സ്നേഹ ഗായകൻ, ആശയ ഗംഭീരൻ എന്നൊക്കെയാണ് മലയാളികൾ ആശാനെ വിശേഷിപ്പിച്ചത്. ശ്രീനാരായണ ഗുരുവുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ആശാൻ SNDP യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും ദീർഘനാൾ പ്രവർത്തിച്ചു. സാമൂഹ്യ നവോത്ഥാനത്തിനും മലയാള കവിതയെ നവീനമാക്കുന്നതിനും ആശാൻ ഒരേ പോലെ ശ്രദ്ധിച്ചു.
* കരുണ നൂറാം വയസിൽ
മഹാകവി കുമാരനാശാന്റെ 150 മത് ജന്മ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ കരുണ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. കുമാരനാശാൻ 1924 ൽ പല്ലനയാറ്റിൽ ബോട്ടപകടത്തിൽ പെട്ട് മരിക്കുന്നതിന് മുൻപെഴുതിയ അവസാന കവിതയാണ് കരുണയെന്ന ഖണ്ഡകാവ്യം. ഉത്തരമഥുരയിൽ ബുദ്ധമതതത്വം ശക്തമായി പ്രകാശം പരത്തിയിരുന്ന നാളിൽ നടന്ന കഥയുടെ കാവ്യരൂപമാണ് കരുണ. ഭാരതത്തിലുടനീളം സഞ്ചരിച്ച് ആഴത്തിൽ ജീവിത അനുഭവങ്ങൾ നേടിയ കവിയായിരുന്നു ആശാൻ . അതിനാൽ തന്നെ ആശാന്റെ പല കവിതകളുടെയും പശ്ചാത്തലം ഉത്തരേന്ത്യയായിട്ടുണ്ട്. കരുണയും ഇതേ പശ്ചാത്തലത്തിൽ പിറന്ന കവിതയാണ്. രണ്ട് , ഭാഗങ്ങളിലാണ് കവിത ചിട്ടപ്പെടുത്തിയിരിക്കുന്നത്. 1923 ലാണ് ഈ കവിത രചിച്ചത്.
*കരുണ കഥയിങ്ങനെ
ഉത്തരമഥുരയിൽ ജീവിച്ചിരുന്ന വാസവദത്ത എന്ന ഗണികയുടെ ജീവിത ചിത്രമാണ് കവിതയിൽ പറഞ്ഞിരിക്കുന്നത്. ഗണികയായ വാസവദത്ത ധാരാളം പണം സമ്പാദിക്കുണുണ്ട്. ഉന്നത ശ്രേണിയിലുള്ള പല ആളുകളും വാസവദത്തയെ സമീപിക്കുമായിരുന്നു. ഗണികയായിരുന്നിട്ടും വാസവദത്ത ഉപഗുപ്തൻ എന്ന ബുദ്ധ ശിക്ഷ്യനിൽ അനുരക്തയാവുകയാണ്. ഉപഗുപ്തനെ തനിക്ക് കാണുവാൻ താല്പര്യമുണ്ടെന്ന അറിയിപ്പുമായി വാസവദത്ത പല തവണ തോഴിയെ പറഞ്ഞയക്കുന്നുണ്ട്. അപ്പോഴൊക്കെ സമയമായില്ല , സമയമായില്ല എന്ന മറുപടിയാണ് ഉപഗുപ്തൻ പറയുന്നത്. ഇത് വാസവദത്തയിൽ വലിയ ആഘാതമേൽപിക്കുന്നുണ്ട്. താൻ ഒരു ലൈംഗിക തൊഴിലാളിയാണ്. തന്റെ തൊഴിലിന്റെ ഭാഗമായി തന്നെകാണാനാണ് താൻ പറയുന്നതെന്ന് ഉപഗുപ്തൻ തെറ്റിദ്ധരിച്ചോയെന്നു ശങ്കയും വാസവദത്തയ്‌ക്ക് ഉണ്ട് . തനിക്ക് തരാൻ പണമില്ലാത്തതിനാലാണോ അദ്ദേഹം വരാത്തത് …. ഇത്തരത്തിൽ ഉപഗുപ്തനെക്കുറിച്ച് ഓരോ ചിന്തയും ഉള്ളിൽ കുടുങ്ങി വാസവദത്തയുടെ ക്ഷമ നശിക്കുകയാണ്. പിന്നീട് ഗണികാ വൃത്തിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു തർക്കം കൊലപാതകത്തിൽ കലാശിക്കുന്നു. വാസവദത്തയെ കൊലക്കേസിൽ ശിക്ഷിക്കുന്നു. കരചരണങ്ങൾ മുറിച്ച് ചുടുകാട്ടിൽ കിടക്കുന്ന വാസവദത്തയെ കാണാൻ ഉപഗുപ്തൻ എത്തുകയാണ്. ഈ സന്ദർഭമാണ് കവിതയുടെ ക്ലൈമാക്സ്. സമയമായില്ല , സമയമായില്ല എന്ന ഉപഗുപ്തന്റെ അരുളപ്പാടിന്റെ അർത്ഥവ്യാപ്തി അവർക്ക് മനസിലാവുകയാണ്. കാരുണ്യവും ദയയുമാണ് ജീവിതത്തിന്റെ വലിയ സന്ദേശം. ദുരവസ്ഥയിൽ കിടക്കുന്ന വാസവദത്തയുടെ ശരീരത്തിലേക്ക് ബുദ്ധഭിക്ഷുവിന്റെ കണ്ണീർ പതിക്കുന്നതോടെ കാരുണ്യത്തിന്റെ ആഴം കവി വ്യക്തമാക്കിത്തരുന്നു. ഒപ്പം നിർവ്വാണത്തിന്റെ ശാശ്വത സത്യവും .
*ബുദ്ധമത സ്വാധീനം
ആശാൻ കവിതകളിൽ ബുദ്ധമത സ്വാധീനം പ്രകടമായി കണ്ടെത്താവുന്ന രണ്ട് കൃതികളാണ് കരുണയും ചാണ്ഡാല ഭിക്ഷുകിയും. ബുദ്ധമത തത്വങ്ങൾ ആശാൻ കവിതകളുടെ മുഖ്യ സവിശേഷതകളിൽ ഒന്നാണ്.
*ജനപ്രിയ കവിത
നൂറു വർഷം തികയുന്ന കരുണയെ ജനഹൃദയങ്ങൾ നെഞ്ചേറ്റിയ കാവ്യസമാഹാരമെന്ന് ഉറപ്പായും പറയാം. പിൽകാലത്ത് രമണൻ എന്ന കൃതിക്കും ഇതേപോലെ ജനകീയ പിന്തുണ ലഭിച്ചു. ഈ കൃതികൾ നാടകം, കഥാപ്രസംഗം, സിനിമ എന്നിങ്ങനെ വ്യത്യസ്ത ആഖ്യാന മേഖലകളിലൂടെ ജനഹൃദയങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ പതിച്ചു.
*കരുണ – നാടകം, കഥാപ്രസംഗം, സിനിമ
ഒരു കൃതി ജനങ്ങളുടെ മനസിൽ പതിയുമ്പോഴാണ് ആ കൃതിക്ക് വ്യത്യസ്ത ആഖ്യാന സാധ്യത തെളിയുന്നത്. കെടാമംഗലം സദാനന്ദൻ എന്ന വിഖ്യാത കാഥികൻ നിരവധി വേദികളിൽ കരുണയുടെ കഥ പറഞ്ഞു.1966-ൽ നാടകകാരൻ വൈക്കം ചന്ദ്രശേഖരൻ നായർ കരുണ എന്ന നാടകം സംവിധാനം ചെയ്തു. പിന്നീട് കെ. തങ്കപ്പൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് കരുണയെ വെള്ളിത്തിരയിലുമെത്തിച്ചു. മലയാളികളുടെ പ്രിയ നടന്മാരായ തിക്കുറിശ്ശി, ഉമ്മർ, മധു, അടൂർ ഭാസി എന്നിവരായിരുന്നു നടന്മാർ. വ്യത്യസ്ത ജനവിഭാഗങ്ങളിലേക്ക് കരുണയെന്ന കവിതയുടെ ആശയമെത്താൻ ഈ കലാരൂപങ്ങളിലൂടെ കഴിഞ്ഞു.
*വർണ്ണനാപ്രധാനം
ആശാന്റെ കവിതകളുടെ മുഖ്യ സവിശേഷതയാണ് വർണ്ണന. ഇത്തരത്തിലുളള അലങ്കാര പ്രയോഗം കവിതയുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. കവിത ആരംഭിക്കുന്നതു തന്നെ ബുദ്ധനെയും സൂര്യനെയും വർണ്ണിച്ചു കൊണ്ടാണ്. തുടർന്ന് വാസവദത്തയുടെ സൗന്ദര്യത്തെയും പ്രതാപത്തെയും വർണ്ണിക്കുന്നു. വരികളുടെ ദൃശ്യ വിരുന്ന് എന്ന് ഒറ്റവാക്കിൽ പറയാം. ലോകതത്വവും ആശാൻ കവിതകളുടെ മുഖ്യ സവിശേഷതയാണ്.
” വിശപ്പിനു വിഭവങ്ങൾ
വെറുപ്പോളമാശിച്ചാലും
വിശിഷ്ട ഭോജ്യങ്ങൾ
കാൺകിൽ കൊതിയാമാർക്കും “
കരുണയിലെ ഈ വരികൾ ലോകതത്വമാണ്. വയറു നിറയെ ഭക്ഷണം കഴിച്ചിരിക്കുന്ന ഒരു വ്യക്തി വിശിഷ്ടമായ ഭക്ഷണം കഴിക്കാൻ താല്പര്യം കാണിക്കുക മനുഷ്യ സഹജമായ കാര്യമാണ്. പണക്കാരും പ്രതാപശാലികളും വാസവദത്തയെ തേടി വരാറുണ്ട് ഗണികയായ വാസവദത്തയ്‌ക്ക് ഇത് തൃപ്തി വരുത്തുന്ന കാര്യമാണ്. എന്നാൽ ഉപഗുപ്തൻ എന്ന വിശിഷ്ട ചൈതന്യത്തെ കാണുമ്പോൾ ആഗ്രഹം തോന്നുന്നത് ലോക / മനുഷ്യ സഹജമായ കാര്യമാണെന്ന് അലങ്കാര പ്രയോഗത്തിലൂടെ കുമാരനാശാൻ വ്യക്തമാക്കുന്നു.
*മറ്റൊരിടത്ത്
ലൈംഗിക തൊഴിലാളിയായ / ഗണികയായ വാസവദത്ത ഉപഗുപ്തനെക്കുറിച്ച് ആലോചിച്ച് മനസ് ദുഖത്തിലാഴ്‌ത്തുകയാണ്. ഉപഗുപ്തനെക്കാണാൻ അവൾക്ക് കൊതി തോന്നുകയാണ്. സ്നേഹം / പ്രണയം മനസ്സിൽ നിന്ന് ഉത്ഭവിക്കുന്ന വികാരമാണ്. അവൾക്ക് ശരീരത്തെക്കുറിച്ച് ഈ നിമിഷത്തിൽ ചിന്തയില്ല. പക്ഷെ പിന്നീട് ഇടപാടുകാർ അവളെ സമീപിക്കുമ്പോൾ കുളത്തിൽ നിന്ന് കരയ്‌ക്ക് കയറി നിന്ന അരയന്നം വീണ്ടും കുളത്തിലേക്കിറങ്ങി പോകുന്നതു പോലെ വീണ്ടും ലൈംഗികത്തൊഴിലിലേക്ക് ഇറങ്ങി പോയി എന്ന് ആശാൻ വിവരിക്കുന്നുണ്ട്. ഇത്തരത്തിലുളള അനേകം അലങ്കാര പ്രയോഗങ്ങൾ കവിതയുടെ ആഴവും ഉൾ ബലവും ശക്തമാക്കുന്നു.
* വഞ്ചിപ്പാട്ടിന്റെ താളം
വഞ്ചിപ്പാട്ടിന്റെ താളത്തിൽ നതോന്നത വൃത്തത്തിലാണ് കരുണ രചിച്ചിരിക്കുന്നത്, എന്നാൽ കൂടുതൽ കവിതാ സ്നേഹികളും വഞ്ചിപ്പാട്ടിന്റെ താളം വിട്ട് മറ്റു താളത്തിലാണ് ചൊല്ലാറുളളത്.
നൂറ് വർഷത്തിൽ എത്തി നിൽക്കുന്ന കരുണ പുനർവായനയ്‌ക്ക് വിധേയമാക്കേണ്ട കൃതി തന്നെ. നിരവധി ഗവേഷണ പ്രബന്ധങ്ങൾ കുമാരനാശാന്റെ കൃതികളെ മുൻ നിർത്തി ഇറങ്ങിയിട്ടുണ്ട് കാലംമറിഞ്ഞ് മുന്നോട്ടു പോകുമ്പോഴും അതിന്റെ കാമ്പ് വർദ്ധിക്കുകയാണ്. വരും കാലവും കരുണയെ / നിർവ്വാണത്തിന്റെ ശാശ്വത സത്യത്ത ഉള്ളിലിരുത്തും എന്ന് നമുക്ക് പ്രത്യാശിക്കാം….
ഡോ. സംഗീത് രവീന്ദ്രൻ (പഴമ്പാലക്കോട് എസ് എം എം എച്ച്.എസ് മലയാളം അധ്യാപകൻ)
കുന്നക്കാട്ട് വീട്
തിരുവില്വാമല
9446061664
അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
1. ഉറുമ്പുപാലം
2. ഹൃദയ സാക്ഷ്യം
3. ആ ശംഖ് നീ ആർക്ക് നൽകി
(കവിതകൾ )
4.മായാത്ത സൂര്യൻ
എഡിറ്റർ
5 സച്ചിദാനന്ദന്റെ കവിതകളിലെ പ്രതിമാന കല്പന – പഠനം
Comments