നോയിഡ: വെള്ളിയാഴ്ച കാണാതായ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. വെള്ളിയാഴ്ച ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്.
അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് രണ്ടു വയസ്സുകാരിയായ മാനസിയുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. പെൺകുഞ്ഞിന്റെ മാതാപിതാക്കളായ ശിവകുമാറും മഞ്ജുവും ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം ദെവ്‌ല ഗ്രാമത്തിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
പെൺകുഞ്ഞിന്റെ മാതാപിതാക്കൾ അടുത്തുള്ള ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്.
വെള്ളിയാഴ്ച ശിവകുമാര്‍ ജോലിക്കു പോയി. ചന്തയില്‍ പോയ മഞ്ജു തിരിച്ചുവരുമ്പോഴാണ് മകളെ വീട്ടിൽ നിന്നും കാണാതാകുന്നത്. ഏറെ നേരം തിരച്ചിൽ തുടർന്നിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർച്ചയായി രണ്ടു ദിവസത്തെ തിരച്ചിലിന് ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. ഉടൻ തന്നെ ശിവകുമാർ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെടുത്തത്.
പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ നിന്നും കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് കണ്ടെത്തി. ലൈംഗികപീഡനം നടന്നതായി ഇതുവരെയും തെളിഞ്ഞിട്ടില്ല. കുഞ്ഞിനെ കാണാതായപ്പോള്‍ കണ്ടെത്താൻ രാഘവേന്ദ്രയും മുന്നിൽ നിന്നും പ്രവർത്തിച്ചതാണ്. ഇപ്പോൾ ഒളിവിൽ കഴിയുന്ന ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
Comments