ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കാണ് കിരൺ റിജിജു മറുപടി നൽകിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും വ്യവസ്ഥാപിതമായി തകർക്കുകയാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്താവന.
‘ഇന്ത്യൻ ജനാധിപത്യം ഒരിക്കൽ മാത്രമാണ് മരിച്ചത്, അത് 1975-ലാണ്. അതിനുശേഷം, അങ്ങനെ ഒരിക്കലും സംഭവിക്കില്ല. സോണിയ ഗാന്ധി ജനാധിപത്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയാണോ? ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടി സംസാരിക്കുന്നത് എന്ത് മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ്? ഞങ്ങൾ നിയമവാഴ്ചയിൽ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് രാജ്യത്ത് സജീവമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് എന്ത് ചോദ്യങ്ങളും ചോദിച്ചുകൊള്ളൂ, എന്നാൽ സ്വന്തം രാജ്യത്തെ ചോദ്യം ചെയ്യരുത്’.
‘രാജ്യത്തിനെതിരെ പോകരുത്. കുറച്ച് ആളുകളുടെ പ്രശ്‌നം അവർ ഒരു പ്രത്യേക പശ്ചാത്തലത്തിൽ നിന്ന് വന്നവരാണെന്ന് കരുതുന്നതാണ്. അവരുടെ ചിന്ത മറ്റൊരു തലത്തിലാണ്. പാർലമെന്റിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നയാൾ തന്നെ സംസാരിക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്’ എന്നും കിരൺ റിജിജു തുറന്നടിച്ചു.
Comments