ന്യുഡൽഹി: എലത്തൂർ ട്രെയിൻ തീവ്രവാദ കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് ന്യുഡൽഹിക്ക് പുറത്തും ബന്ധങ്ങളെന്ന് സൂചന. ഇതിനെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുന്നു. ഹരിയാന നോയിഡ എന്നിവടങ്ങളിൽ കേരള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഷാറൂഖിന്റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനുള്ളിൽ നിന്ന് തന്നെ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ധരിച്ചിരുന്നത് ചുവന്ന ഷർട്ട് കണ്ണൂരിൽ എത്തുമ്പോഴേക്കും മാറി എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ട്രെയിനിനുള്ളിൽ വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറുകയോ മറ്റ് ആരെങ്കിലും വസ്ത്രം മാറാൻ സഹായിച്ചോ എന്നാണ് അന്വേഷിക്കുന്നത്. ഇത് തെളിയുന്ന പക്ഷം പ്രതിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്ന് സ്ഥിതികരിക്കാനാകും.
ഷാരൂഖ് സെയ്ഫിയെ ഇന്ന് വീണ്ടും തെളിവെടുപ്പിന് കൊണ്ടുപോകും. ഷൊർണൂർ, എലത്തൂർ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടക്കാനുള്ളത്. ഇന്ന് ഉച്ചക്ക് ഇവിടെ തെളിവെടുക്കാനാണ് സാധ്യത. ഷോർണൂർ റെയിൽവേ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ പെട്രോൾ ബങ്ക് എന്നിവിടങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളതിനാൽ മറ്റ് അന്വേഷണം ഏജൻസികൾക്ക് ഷാറൂഖിനെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല.
Comments