കോഴിക്കോട്: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ വേഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്‌ട്രീയമാണെന്ന് പറഞ്ഞ ഡിവൈഎഫ്ഐ-യ്‌ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു. ഡിവൈഎഫ്ഐക്കാർ കൂപമണ്ഡൂകങ്ങളാണ്. വന്ദേഭാരത് ഭാരതത്തിൽ എപ്പോൾ എവിടെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു കൊള്ളും. കുണ്ടന്നൂർപാലം, ആമസോൺ കാട്ടിലെ തീപിടിത്തം, നടക്കാത്ത കെ റെയിൽ എന്നിവയൊക്കെ ഡിവൈഎഫ്ഐ ചർച്ച ചെയ്താൽ മതിയെന്ന് പ്രകാശ് ബാബു പരിഹസിച്ചു.
ഡിവൈഎഫ്ഐ എന്ന കൂപമണ്ഡൂകങ്ങളോടാണ്. നിങ്ങളുടെ കൂട്ട കരച്ചിൽ കേൾക്കാൻ നല്ല സുഖം. കപ്പലിനെ വിഴുങ്ങുന്ന വമ്പൻ സ്രാവുകളെ കാണുമ്പോൾ, തുപ്പലുകൾ വിഴുങ്ങുന്ന പരലുകൾ വാ പൊളിച്ചിട്ട് കാര്യമില്ല. വന്ദേ ഭാരത് ട്രെയിൻ ഭാരതത്തിൽ എപ്പോൾ എവിടെ അനുവദിക്കണമെന്നൊക്കെ കേന്ദ്ര ഗവൺമെൻ്റ് തീരുമാനിക്കും. ഒന്നും കിട്ടിയില്ലെങ്കിൽ അവഗണന, കിട്ടിയാൽ രാഷ്‌ട്രീയ അജണ്ട. നാണവും മാനവുമില്ലല്ലോ ഒരു വികസനത്തെ കണ്ണടച്ച് എതിർക്കാൻ ? വലിയ സഖാക്കന്മാർ 25 കൊല്ലം ഭരിച്ച ത്രിപുരയിൽ ബോഡ് ഗേജ് കാണാൻ നരേന്ദ്രമോദി സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരാൻ കാത്തിരിക്കേണ്ടി വന്നു. നിങ്ങൾ കുണ്ടന്നൂർപാലം, ആമസോൺ കാട്ടിലെ തീപ്പിടിത്തം, പിഎസ്‍സി പരീക്ഷ കോപ്പിയടി, കഞ്ചാവ്, ദുരിതാശ്വാസനിധി തട്ടിപ്പ്, നടക്കാത്ത കെ റെയിൽ ഇതൊക്കെ ചർച്ച ചെയ്താൽ മതി.
ഒരു ട്രെയിൻ അനുവദിച്ചത് മഹാസംഭവമായി കാണേണ്ട കാര്യമെന്താണ് എന്നല്ലേ നിങ്ങൾ ചോദിച്ചത്? പിന്നെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കൊടുക്കുന്നതും കെഎസ്ആർടിസി-യിൽ ശമ്പളം കൊടുക്കാത്തതും ഹയർ സെക്കഡറി സ്കൂൾ ടീച്ചേർസിനെ പിരിച്ചുവിടുന്ന തൊക്കെയാണ് വലിയ കാര്യം അല്ലേ? ഒന്നല്ല, രാജ്യം മുഴുവൻ ഒന്നിന് പുറകെ ഒന്നായി ഇന്ത്യയിൽ നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴേ ഇങ്ങനെ ആയാൽ അടുത്തത് വരുമ്പോൾ നിങ്ങളുടെ സമനില തെറ്റുമല്ലോ? തൽക്കാലം അതുകൊണ്ടു വന്നതിലല്ല, അതിന്റെ ഗുണത്തെ പറ്റി ചിന്തിക്കൂ. എന്നിട്ടും പരിഹാരമാകുന്നില്ലെങ്കിൽ ഇ.പി ജയരാജൻ ഇൻഡിഗോ ബഹിഷ്കരിച്ചതു പോലെ, കുട്ടി സഖാക്കൾ വർഗീയ ഫാസിസ്റ്റായ വന്ദേഭാരതിൽ കയറാതെ ബഹിഷ്കരിക്കണം.
Comments