കൊച്ചി : സ്വകാര്യ ചിത്രങ്ങൾ പകർത്തി ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലധികം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞമാസമാണ് തട്ടിപ്പ് നടന്നത്. ഡോക്ടറുമായി മൊബൈൽ ഫോൺ വഴിയാണ് നസീമ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും ചാറ്റിംങ് തുടർന്നു. ട്രാപ്പാണെന്ന് ഡോക്ടർക്ക് മനസിലായതുമില്ല. രോഗ വിവരങ്ങളെക്കുറിച്ച് ചോദിച്ചു തുടങ്ങിയ ചാറ്റിങ്ങ് പതിവായി
രോഗാവസ്ഥയിലാണെന്നും ചികിത്സിക്കാൻ വീട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നു . തുടർന്ന് ഡോക്ടർ വീട്ടിലെത്തിയപ്പോൾ നസീമയുടെ സഹായിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് അമീൻ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം വീട്ടിൽ വച്ചു തന്നെ 45,000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. പിന്നീട് കാറിന്റെ താക്കോൽ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.
പിറ്റേ ദിവസം 5 ലക്ഷം രൂപ കൈമാറിയ ശേഷമാണ് കാറിന്റെ താക്കോൽ ഡോക്ടർക്ക് തിരികെ നൽകിയത് . വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ആണ് ഡോക്ടർ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാനമായ രീതിയിൽ ഇവർ വേറെയും തട്ടിപ്പുകൾ നടത്തിയതായും പോലീസിന് സംശയമുണ്ട്.സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇവരുടെ ഫോണിൽനിന്നു ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
Comments