കണ്ണൂർ: ധർമ്മടം മുൻ എസ്എച്ച്ഒ കെ.വി സ്മിതേഷിനെതിരെ കേസെടുത്തത് നിസ്സാര വകുപ്പുകൾ ചുമത്തി. മകനെ ജാമ്യത്തിൽ ഇറക്കാൻ പോലീസ് സ്റ്റേഷനിൽ വന്ന വയോധികയോട് മോശമായി പെരുമാറുകയായിരുന്നു സ്മിതേഷ്. എന്നാൽ അസഭ്യം പറഞ്ഞതിനോ സ്ത്രീത്വത്തെ അപമാനിച്ചതിനോ ഉള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടില്ല. സ്മിതേഷിനെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ മാത്രമാണ്. തടഞ്ഞുവെക്കൽ, കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ, വടി കൊണ്ടോ കമ്പി കൊണ്ടോ അടിച്ചു പരിക്കേൽപ്പിക്കൽ, നാശനഷ്ടം ഉണ്ടാക്കൽ എന്നിങ്ങനെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സുനിൽകുമാർ എ.എസ്.പിയ്‌ക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. എസ്എച്ച്ഒയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടു. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ട് ഇയാൾ ആക്രോശിക്കുന്നതും കാണാം. അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വയോധികയായ അമ്മയോടും സഹോദരനായ സുനിൽകുമാറിനോടുമാണ് സ്മിതേഷ് ആക്രോശിച്ചത്. അസഭ്യം പറയുകയും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.
എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മിതേഷിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സ്മിതേഷിന്റെ നാലാമത്തെ സസ്‌പെൻഷനാണിത്. മദ്യലഹരിയിലായിരുന്ന സ്മിതേഷ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിന്റെ സഹോദരൻ സുനിൽ കുമാറിനെയും ക്രൂരമായി മർദ്ദിച്ചിരുന്നു. ധർമ്മടം എസ്എച്ച്ഒയുടെത് മോശം പെരുമാറ്റമാണെന്നും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. സ്മിതേഷ് മദ്യപിച്ച് മഫ്തിയിൽ എത്തിയിരുന്നുവെന്നും വലിയ തോതിൽ അതിക്രമം കാണിച്ചിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തൊട്ടുപിന്നാലെ സിറ്റി പോലീസ് കമ്മീഷണർ തലശ്ശേരി ഓഫീസിലെത്തി സി.ഐയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
Comments