യുഎഇയിലെ പെരുന്നാൾ തിരക്ക് മുന്നിൽ കണ്ട് വിവിധ എമിറേറ്റുകളിലെ സുരക്ഷ ശക്തമാക്കി. വിവിധ എമിറേറ്റുകളിലെ പ്രധാന ഭാഗങ്ങളിൽ നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിംഗിന് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഹെലികോപ്റ്റർ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപെടുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പാർക്ക്, ബീച്ച്, തീം പാർക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാൾ ഉൾപ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എമിറേറ്റുകളിലെ മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് ഉണ്ടാകും.















