കാന്താരയിലെ ‘വരാഹരൂപം’ പ്രദർശനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കാന്താരയുടെ നിർമാതാക്കളായ ഹോമ്പാല ഫിലിംസ് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ.
പ്രഥമദൃഷ്ട്യാ പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി വരാഹരൂപത്തിന്റെ പ്രദർശനം താത്കാലികമായി തടഞ്ഞത്. ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസം ഗാനത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നായിരുന്നു ആരോപണം. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പകർപവകാശ നിയമത്തിലെ സെക്ഷൻ 63 പ്രകാരം കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വരാഹരൂപം ഉൾപ്പെട്ട കാന്താര സിനിമയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. നിർമാതാവിന്റെയും സംവിധായകന്റെയും മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് വരാഹരൂപത്തിനും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത്. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹരൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിധിയെ രൂക്ഷമായി വിമർശിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, പകർപ്പവകാശ പ്രശ്‌നങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.















