കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ആനയെ മാറ്റാൻ സർക്കാർ തന്നെ സ്ഥലം കണ്ടെത്തണമെന്നും ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്നുള്ള റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.
വനം വകുപ്പ് എങ്ങനെ പണിയെടുക്കാതെ ഇരിക്കാമെന്നാണ് ചിന്തിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. പുതിയ സ്ഥലം കണ്ടെത്തുന്നത് വരെ അരിക്കൊമ്പനെ നിരീക്ഷിക്കണം. കൂടാതെ, നിലവില സുരക്ഷാ മുൻകരുതലുകൾ തുടരണമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി മെയ് മൂന്നിലേക്ക് മാറ്റി.
വന്യജീവി ശല്യം തടയാൻ എല്ലാ ജില്ലകളിലും ടാസ്ക് ഫോഴ്സ് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം, അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദ്ദേശിക്കില്ല. എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കട്ടേയെന്ന നിലപാടിലാണ് സർക്കാർ.
Comments