പത്തനംതിട്ട: പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ആശ്വാസം. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോശളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. തുടർന്ന് തണൽ എന്ന സംഘടനയ്‌ക്ക് കുഞ്ഞിനെ കൈമാറും. പ്രസവം മറച്ചുവെയ്‌ക്കാൻ ആറൻമുള സ്വദേശിനി നടത്തിയ നാടകത്തെ തുടർന്നായിരുന്നു കുഞ്ഞിനെ ബക്കറ്റിൽ അടച്ചു വെച്ചത്.
കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ 1.3 കിലോ ഭാരമെ ഉണ്ടായിരുന്നുള്ളു. മറ്റൊരു വിവരവും അറിയില്ലായിരുന്നു. പൊലീസ് ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വന്ന ഉടനെ തന്നെ കുട്ടിയെ അണുവിമുക്തമാക്കി, ഓക്‌സിജൻ നൽകി, അണുബാധയില്ലാതെ നോക്കി. ആദ്യ ദിവസങ്ങളിൽ തന്നെ കുഞ്ഞ് രക്ഷപ്പെടുമെന്നും ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. അതിജീവിക്കാനായി ജനിച്ച കുഞ്ഞാണിതെന്നും ഡോക്ടർ പി.കെ ജയപ്രകാശ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച പോലീസ് ഉദ്യോഗസ്ഥർ ഇടക്കിടെ കുഞ്ഞിന്റെ വിവരങ്ങൾ അന്വേഷിക്കുമായിരുന്നെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ആറന്മുള കോട്ടയിൽ ആണ് നവജാത ശിശുവിനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ചത്. അമിത രക്ത സ്രാവത്തോടെയാണ് ആശുപത്രിയിലെത്തിയ ഇവരിൽ സംശയം തോന്നിയ ഡോക്ടർ ചോദിച്ചപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച വിവരം പറഞ്ഞത്. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പോലീസുകാർ പരിശോദിച്ചപ്പോൾ കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
Comments