ന്യൂഡൽഹി: രാജ്യത്ത് മയക്കുമരുന്നിന്റെ ഭീഷണി ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2047-ഒാടെ ലഹരി വിമുക്ത ഇന്ത്യയെ സൃഷ്ടിക്കുമെന്നും മയക്കുമരുന്ന് ഭീഷണി രാജ്യത്ത് നിന്ന് ഇല്ലാതാക്കാൻ സർക്കാർ പോരാടുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികളുടെ ആദ്യ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നരേന്ദ്രമോദി സർക്കാർ മയക്കുമരുന്നിനെ തുടച്ചുനീക്കാൻ പ്രതിജ്ഞാബന്ധമാണ്. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് മയക്കുമരുന്ന് വിപത്തിനെതിരെ മുഴുവൻ സർക്കാരും ഒറ്റക്കെട്ടായി പോരാടും.
രാജ്യത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഇരകളും അത് വിൽക്കുന്നവർ കുറ്റവാളികളുമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണം’ അമിത് ഷാ പറഞ്ഞു.
‘മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടം ഒരു അന്താരാഷ്ട്ര പോരാട്ടമാണ്. അത് അത്ര എളുപ്പത്തിൽ സാധ്യമാക്കാൻ കഴിയില്ല. എന്നാൽ 2047 ഓടെ ഞങ്ങൾ ഒരു പുതിയ ഇന്ത്യ സ്ഥാപിക്കും. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് വിജയിക്കാം’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments