തിരുവനന്തപുരം: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് വൻയാത്രയയപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ യാത്യയയപ്പ് വിചിത്രമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിമാരും നാലഞ്ച് മന്ത്രിമാരും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി രഹസ്യമായി യാത്രയയപ്പ് നൽകേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോൾ ആദരവ് തോന്നിയത് വലിയ കാര്യമാണ്.
മുൻപ് ലാവലിൻ കേസിൽ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ വളരെ മോശം രീതിയിലാണ് യാത്രയാക്കിയത്. എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും ഹൈക്കോടതിയുടെ മുന്നിൽ പ്രകടനം നടത്തുകവരെ ഉണ്ടായെന്നും വിഡി സതീശൻ പറഞ്ഞു. അന്ന് അദ്ദേഹത്തെ പ്രകടനം നടത്തി നാട് കടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
23-ന് വിരമിക്കാനിരിക്കേ ബുധനാഴ്ച വൈകീട്ട് കോവളം ലീലഹോട്ടലിലായിരുന്നു ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി രാജീവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മുഖ്യമന്ത്രി ചടങ്ങിനെത്തിയത് കുടുംബസമേതമായിരുന്നു. എന്നാൽ വിരമിക്കുന്ന ജഡ്ജിമാർക്ക് സർക്കാർ യാത്രയയപ്പ് നൽകുന്ന പതിവില്ല. ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾകോർട്ട് യാത്രയയപ്പാണ് നൽകാറുള്ളത്.
Comments