കോട്ടയം : മണർകാട് ദേവീക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പത്താമുദയം ഉത്സവം 24-ന്. ക്ഷേത്രത്തിൽ നടന്നുവരുന്ന സ്ത്രീകളുടെ പ്രത്യേക വഴിപാടായ കലംകരിക്കൽ പത്താമുദയത്തിന് സമാപിക്കും. 24-ന് പുലർച്ചെയാണ് എണ്ണക്കുടം അഭിഷേകം നടക്കുക. 24-ന് രാവിലെ മുതൽ ക്ഷേത്രത്തിന്റെ 28 അര കരകളിൽ നിന്നും ഗജവീരന്മാർ, പൂച്ചെണ്ടുകൾ, താളമേളങ്ങൾ, പുരാണ കഥാപാത്രങ്ങൾ, കരകം, തെയ്യം എന്നിവയുടെ അകമ്പടിയോടെയാണ് കുംഭകുട ഘോഷയാത്ര ആരംഭിക്കുന്നത്. ഉച്ചയ്‌ക്ക് 12 മുതൽ കുംഭകുട ഘോഷയാത്ര എത്തിച്ചേരും. 2.30-നാണ് വടക്കേ ആൽത്തറയിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത്. ഇതിന് ശേഷം എതിരേൽപ്, കുംഭകുടം, അഭിഷേകം എന്നിവ നടക്കും. വൈകിട്ട് നടഗുരുതിക്ക് ശേഷം പെരുമ്പായിക്കാട്ട്‌ശേരി, കുമാരനല്ലൂർ കരക്കാരുടെ അവകാശ ചടങ്ങായ കരവഞ്ചിയോടെ ഉള്ളം തൂക്കം വഴിപാട് നടക്കും. ഇതിന് ശേഷം മറ്റ് കരക്കാരുടെ വഴിപാട് തൂക്കം നടക്കും.
11.30-നാണ് അരീപ്പറമ്പ് കരയുടെ ഗരുഡൻ എടുത്ത് വരവ് നടക്കുക. ഇതിന് പിന്നാലെ 12 മണിക്ക് അരീപ്പറമ്പ് കരയുടെ അവകാശ ചടങ്ങായ കളിത്തട്ടിൽ കേളി നടക്കും. തുടർന്ന് പുന്നത്തുറ കരയുടെ ഗരുഡനും മറ്റ് കരക്കാരുടെയും വ്യക്തികളുടെയും ഗരുഡൻ വഴിപാടും നടക്കും. പത്താമുദയ ദിനത്തിൽ കലം കരിക്കൽ വഴിപാടിന് വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത്തവണ 10,000-ൽ അധികം കലം കരിക്കൽ വഴിപാടാണ് പ്രതീക്ഷിക്കുന്നത്. 12,000-ൽ അധിക കുംഭകൂടം വഴിപാടും, നൂറിൽപരം ഗരുഡൻ തൂക്കം വഴിപാടും അന്ന് നടക്കും. ക്ഷേത്രവും പരിസരവും ഉത്സവ മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ 23-ന് സമാപിക്കും.
Comments