തിരുവനന്തപുരം : മദ്ധ്യവേനലവധിയ്‌ക്ക് ശേഷം സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി. നിലവിൽ 80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യൂണിഫോം വിതരണവും ഏതാണ്ട് പൂര്‍ത്തിയായി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമീകരണങ്ങളും മെയ് 25-ന് മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി
വരുന്ന അദ്ധ്യായന വർഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതിൽ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി വിതരണം തുടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് നൽകുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾ പി ടി എ പ്രസിഡന്റുമാരുടെ യോഗം മേയ് 5 മുതൽ 15 വരെ ജില്ലാതലത്തിൽ നടക്കും.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. എസ്എ സ് എൽ സി, സി ബി എസ് ഇ പത്താം ക്ലാസ് റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി ബാച്ച് പുനഃക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ 51 അദ്ധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
Comments