കോഴിക്കോട് : കോഴിക്കോട് ബസ് സ്റ്റാൻഡിൽ ലഹരിവേട്ട. എംഡിഎംഎയുമായി യുവാവ് പിടിയിൽ.കാസർഗോഡ് സ്വദേശി ഇർഷാദിനെയാണ് 68 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് വഴി കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലയത്.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതിയെ പിടികൂടിയത്.ബംഗളുരുവിൽ നിന്നും നഗരത്തിൽ വിൽപനക്ക് എത്തിച്ചതായിരുന്നു എംഡിഎംഎ. ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഗ്രാമിന് ആയിരം രൂപയ്ക്ക് ബംഗളുരു ആഫ്രിക്കൻ കോളനിയിൽ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയിൽ മാർക്കറ്റിൽ മൂവായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ബെംഗളൂരു- കോഴിക്കോട് റൂട്ടിൽ രാത്രികാല സർവ്വീസ് നടത്തുന്ന ബസുകളിലാണ് പ്രതി കേരളത്തിലേക്ക് എംഡിഎംഎ കടത്തിയിരുന്നത്. ലഹരിയുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് യുവതിയെ വീട്ടിൽ കയറി അക്രമിച്ചതിനും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസും നിലവിലുണ്ട്.ടൗൺ എ.സി.പി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Comments