കണ്ണൊന്നു നിറയാതെ, ഒരു ചുടു നെടുവീര്‍പ്പില്ലാതെ, ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ സംഭവിക്കുന്നതെന്ന് ആലോചിക്കാതെ നമുക്ക് ഈ പുസ്തകം മടക്കി വെക്കാന്‍ ആവില്ല. ‘കശ്മീര്‍ എന്റെ രക്തചന്ദ്രിക’ എന്ന പുസ്തകം കശ്മീരിലെ ഹിന്ദുവംശഹത്യയുടെ കഥയാണ്. ലോകോ സമസ്താഃ സുഖിനോ ഭവന്തു എന്ന് വിശ്വസിച്ച ഒരു ജനത തങ്ങള്‍ ജനിച്ച നാടും ജീവിച്ച മണ്ണും വിട്ട് പലായനം ചെയേണ്ടി വന്നതിന്റെ സങ്കടകരമായ കഥയാണ്.
2013 ലെ ക്രോസ് വേഡ് സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഗ്രന്ഥം എന്നതിലപ്പുറം ഈ പുസ്തകത്തിലെ വരികള്‍ ഒരുപാട് വേദനകള്‍ നമ്മോട് പങ്കുവെക്കുന്നുണ്ട്. ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരിനെ പുകഴ്‌ത്തി കൊണ്ടാണ് കഥ ആരംഭിക്കുന്നത് . അഭിപ്രായ ഭിന്നതകള്‍ സ്യഷ്ടിക്കുന്ന കാശ്മീരിന്റെ ഇരുണ്ട ദിനങ്ങള്‍ വായനക്കാരുടെ മനസ്സിനെ പിടിച്ചു കുലുക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ തീവ്രത എടുത്തു കാണിക്കാന്‍ വരികള്‍ക്ക് സാധിക്കുന്നു. ഒരു രാത്രിയില്‍ ഒരു സമൂഹം ഒന്നടങ്കം ഇല്ലാതാവുന്നത് നമ്മുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. കൂട്ടക്കൊല ഭയന്ന് ഒരു വംശം മുഴുവന്‍ പലായനം ചെയ്യുന്ന കഥ വളരെ ഹ്യദയഭേദകമാണ്. ഇസ്ലാമിക ഭീകരത താണ്ഡവ ന്യത്തമാടുന്ന കാശ്മീരിനെ പൂര്‍ണ്ണമായി വരച്ചിടാന്‍ രാഹുല്‍ പണ്ഡിതക്ക് കഴിയുന്നു.
കഥയ്‌ക്കപ്പുറം കൃതി ഒരുപാട് സത്യങ്ങള്‍ വിളിച്ചു പറയുന്നു.ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഒരു ജനതയുടെ എണ്ണം സംഖ്യയില്‍ 10 % കുറവ് , മാനഭംഗത്തിനിരയായ അനേകം കുട്ടികള്‍, ഇസ്ലാം ഭീകരതയാല്‍ വധിക്കപ്പെട്ട ബാല്യങ്ങള്‍. കാശ്മീരിലെ ഹിന്ദു ജനത ലോകത്തോട് ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് ഇതാണോ ജനാധിപത്യം ? ആ ചോദ്യം നീളുന്നത് നമ്മുക്കു നേരെയാണ്.കശ്മീരി ജനതയുടെ 5% വരുന്ന ഒരു ജനവിഭാഗം എങ്ങനെ വേട്ടയാടപ്പെടുന്നു എന്ന് കൃത്യമായി പറയുന്നു.ഈ പുസ്തകം ചോദ്യം ചോദിക്കുക മാത്രമല്ല ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നു കൂടി ഉണ്ട്. 3,50,000 പേര്‍ അഭയാര്‍ത്ഥികളായി മാറിയതെങ്ങെനെ ? എങ്ങനെയാണ് കൂട്ടുകാരനും അയല്‍ക്കാരനും ശത്രുരാജ്യത്തിന്റെ പതാകയും ആയുധങ്ങളുമേന്തി സഹജീവികളെ വേട്ടയാടിയത് ?.ഇരകളാക്കപ്പെട്ട സമൂഹത്തിന്റെ ദുരിത ജീവിതം അവരെ കാശ്മീര്‍ ഒരു നരകമാണ് എന്ന ചിന്തയിലേക്ക് എത്തിക്കുന്നു.കാശ്മീര്‍ ഒരു സ്ഥലമല്ല മറിച്ചു ഒരു മനോഭാവത്തിന്റെ പേരാണ് എന്ന് കഥാകൃത്ത് കുറിച്ചിടുന്നു.
കാശ്മീരിനെക്കുറിച്ച്,അവിടുത്തെ ഹൈന്ദവര്‍ അനുഭവിച്ച യാതനകളെക്കുറിച്ച് പുതുതലമുറയ്‌ക്ക് അവബോധം നല്‍കാന്‍ പറ്റിയ പുസ്തകമാണ് രാഹുല്‍ പണ്ഡിതയുടെ കശ്മീര്‍ എന്റെ രക്തചന്ദ്രിക.ഒരു പുസ്തക താളുകളിലും കുറിച്ചിടാത്ത കാശ്മീരിന്റെ ചരിത്രം നമ്മുക്കു വേണ്ടി തുറക്കുകയാണ് രാഹുല്‍ പണ്ഡിത.പതിനാലു വയസ്സില്‍ ഒരു പകുതി തക്കാളിക്കായി അഭയാര്‍ത്ഥി ക്യമ്പില്‍ വരി നില്‍ക്കുമ്പോള്‍ സ്വന്തം നാട്ടില്‍ അനാഥനാക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഗതികേട് അവിടെ എടുത്തു കാണിക്കുന്നു.
‘എനിക്ക് ഡല്‍ഹിയിലോ മറ്റെവിടെയോ വീടാകാം പക്ഷെ സ്വന്തം കുടുംബത്തിന്റെ വേരുകളുള്ള കാശ്മീരില്‍ പറ്റില്ല’ ഈ വരി ഹ്യദയത്തില്‍ തറയ്‌ക്കുന്നതാണ്. ഞാന്‍ ജനഗണമന പാടാതെയായി എന്ന സ്ഥിതിയിലേക്ക് പണ്ഡിതയെ എത്തിച്ചെങ്കില്‍ ആ അവസ്ഥ അതിഭീകരമാണ്.ഇസ്ലാം എങ്ങനെ കാശ്മീരില്‍ ആധിപത്യം സ്ഥാപിക്കുന്നു എന്ന് പണ്ഡിത പറയുന്നു.സിക്കന്തറിന്റെ കാലത്ത് ഇസ്ലാമിക പണ്ഡിതന്മാര്‍ കാശ്മീരിലേക്ക് വരുന്നതും അവിടെ പള്ളികള്‍ പണിയുന്നതും വരച്ചു കാട്ടുന്നു. ഇസ്ലാമിന്റെ അധിനിവേശം അവിടെ തുടങ്ങുന്നു.ഗുരു തേജ് ബഹാദൂര്‍ പണ്ഡിറ്റിനെ മതം മാറ്റാന്‍ ശ്രമിക്കുന്നതും ഭീകരതയുടെ ഒരു വശമാണ്. തന്റെ ബാല്യകാലം മുതലുള്ള വേര്‍തിരിവ് വ്യക്തമായി പുസ്തകം പറയുന്നു. സ്‌കൂളില്‍ ആദ്യം മുജാഹിദ് എന്ന പദം കേട്ടു .അന്ന് മുതല്‍ തുടങ്ങുന്നു വിവേചനം.പണ്ഡിറ്റ് സ്ത്രീകളെ തിരിച്ചറിയാന്‍ നെറ്റിയില്‍ സിന്ദൂരം തൊടാന്‍ നിര്‍ദേശിക്കുന്നതും പണ്ഡിറ്റുകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നതും അന്നത്തെ ഇസ്ലാമിക വിനോദങ്ങളായിരുന്നു. കാശ്മീരിനെ വൃത്തിയാക്കാനായിരുന്നു അവരുടെ ഉദ്ദേശം. ഹിന്ദു ന്യുനപക്ഷത്തെ കൊല്ലുന്നത് ഒരുതരം ലഹരിയായി മാറിയ മനുഷ്യര്‍. സ്വന്തം നാട് വെറും ഒരു ഓര്‍മയായി മാറുന്നു.കഥയ്‌ക്കപ്പുറം അനുഭവിച്ച ജീവിതങ്ങളാണ് പുസ്തകം നിറയെ. ജീവന് വില നല്‍കാത്ത അക്രമങ്ങളുടെ കഥ വായിക്കുമ്പോള്‍ ഏതൊരു വായനക്കാരുടെ മനസ്സും ഒന്ന് പതറും. കാശ്മീരില്‍ നിന്ന് പുറത്താക്കി വര്‍ഷങ്ങള്‍ക്കിപ്പുറവും പുതിയൊരു കാശ്മീര്‍ പുനസൃഷ്ടിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.
കൃതിയുടെ അവസാനത്തെ വരികളില്‍ പിഴുതുമാറ്റപ്പെട്ട ജനസമൂഹത്തിന്റെ വികാരം മുഴുവന്‍ ഉണ്ട്.രാഹുല്‍ പണ്ഡിത തന്റെ ജീവിതത്തിലൂടനീളം അനുഭവിച്ച അവഗണന ഈ പുസ്തകത്തിലൂടെ നിര്‍വചിക്കുന്നു. കരുത്തുറ്റതും വേദന നിറഞ്ഞതുമായ ഈ പുസ്തകം ഒന്ന് വായിച്ചാല്‍ പിന്നെ മനസ്സില്‍ നിന്ന് മായില്ല.ഇതിലെ ഓരോ വരിയും സത്യം വിളിച്ചോതുന്നു.
അധ്വാനിച്ചു നേടിയ സകലതും ഭീകരവാദികള്‍ക്ക് മുന്നില്‍ ഇട്ടേറിഞ്ഞു ഓടിപ്പോകേണ്ടി വന്നവരുടെ സംഭവകഥകള്‍ രാഹുല്‍ പണ്ഡിത ഒളിവും മറയും ഇല്ലാതെ വിവരിക്കുന്നു .ഇതിലെ അവസാന വരിയും വായിച്ചു കഴിയുമ്പോള്‍ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കാശ്മീര്‍ നിവാസികള്‍ അല്ല എന്ന് വായനകാര്‍ക്ക് വ്യക്തമാവും.
ഇന്ത്യയിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനായ രാഹുൽ പണ്ഡിതയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.1990 ൽ തനിക്കു കേവലം 14 വയസ്സുള്ളപ്പോൾ കാശ്മീരിൽ നിന്നും പലായനം ചെയ്തതാണ് രാഹുൽ. ഈ പുസ്തകത്തിന്റെ ഇന്ഗ്ലീഷ് പതിപ്പിന്റെ പേര് Our Moon Has Blood Clots എന്നാണ്. മലയാളത്തിലേക്ക് വിവർത്തനം നിർവഹിച്ചിരിക്കുന്നത് കാവാലം അനിൽ ആണ്. കുരുക്ഷേത്ര പ്രകാശൻ ആണ് മലയാള പതിപ്പിന്റെ പ്രസാധകർ. വില 360 രൂപ.
നിമിത വി കെ
(കോഴിക്കോട് ലിസ്സാ കോളേജിലെ രണ്ടാം വർഷ MA Journalism and Mass Communication വിദ്യാർത്ഥിനിയാണ്)
Comments