കാസർകോട്: കാസർകോട് നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതിയിൽ കുടുങ്ങി കുടുംബം. അനുവദിച്ച തുകയിൽ വീട് പണി ആരംഭിച്ചെങ്കിലും പകുതിയിൽ അനുമതി നിഷേധിച്ച് നഗരസഭ. സി ആർ സെഡ് നിയമം ചൂണ്ടിക്കാട്ടിയാണ് മൂന്ന് വർഷമായി വീടിന്റെ നിർമ്മാണം തടഞ്ഞുവെച്ചിരിക്കുന്നത്. നിർമ്മാണം മുടങ്ങിയതോടെ ദുരിതത്തിലായി വലയുകയാണ് മത്സ്യത്തൊഴിലാളി കുടുംബം.
കാസർകോട് കടപ്പുറം പ്രദേശത്താണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച വീട് നിർമ്മാണം നഗരസഭയുടെ അനാസ്ഥ കാരണം പാതി വഴിയിൽ മുടങ്ങി കിടക്കുന്നത്. അഞ്ചുവർഷം മുമ്പ് നഗരസഭയുടെ പൂർണ അനുമതിയോടെ മത്സ്യത്തൊഴിലാളിയായ ശശാങ്കനും ഭാര്യ നിർമ്മലയും വീട് നിർമ്മാണം ആരംഭിക്കുന്നത്. തുടർന്ന് വീടുപണി പുരോഗമിക്കുകയും സർക്കാറിന്റെ സാമ്പത്തിക സഹായമായ നാലു ലക്ഷം രൂപയിൽ 2 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. എന്നാൽ മൂന്നാംഘട്ടം പണി പൂർത്തിയായതോടെ സി ആർ സെഡ് നിയമം ചൂണ്ടിക്കാട്ടി നഗരസഭ വീട് നിർമ്മാണത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
സർക്കാരിൽ നിന്നും ലഭിക്കാനുള്ള സാമ്പത്തിക സഹായം തടഞ്ഞു വെച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം. വീട് നിർമ്മാണത്തിനായി ലോൺ എടുത്തതിനാൽ കടക്കണിയിൽ അകപ്പെട്ടിരിക്കുകയാണ് ഇവർ. തടഞ്ഞു വച്ചിരിക്കുന്ന സാമ്പത്തിക സഹായം അനുവദിച്ച് വീട് നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Comments