റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ 50 കിലോഗ്രാം ഭാരമുള്ള ഐഇഡിയാണ് പ്രയോഗിച്ചതെന്ന് റിപ്പോർട്ട്. സ്ഫോടനം നടന്ന സ്ഥലത്ത് വൻ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ഫോടനത്തിന്റെ ശക്തിയിൽ വാഹനം 20 അടിയെങ്കിലും തെറിച്ചിട്ടുണ്ടാകാമെന്നാണ് വിവരം. വാടകയ്ക്കെടുത്ത മിനി വാനിലാണ് സുരക്ഷാ സേന ഉദ്യോഗസ്ഥർ സഞ്ചരിച്ചത്.
കമ്യൂണിസ്റ്റ് ഭീകരർ വാൻ ലക്ഷ്യമാക്കി പത്തിരട്ടി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രദേശത്ത് സൈന്യം കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇവിടെ നിന്നും മടങ്ങുന്നതിനിടെ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ കുഴി ബോംബ് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിക്കുകയും പത്ത് സുരക്ഷാ സേന ഉദ്യോഗസ്ഥരുടെയും ഡ്രൈവറുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് ഭീകരാക്രമണത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അപലപിച്ചു.ആക്രമണത്തിന് പിന്നിലെ കമ്യൂണിസ്റ്റ് ഭീകരരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സംഭവം വളരെ ദുഃഖകരമാണ്. കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ നമ്മുടെ പോരാട്ടം അവസാന ഘട്ടത്തിലാണ്. ആസൂത്രിതമായി കമ്യൂണിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയും’ ഭൂപേഷ് ബാഗൽ പറഞ്ഞു.
Comments