കൊല്ലം: ഭക്തജനങ്ങളുടെ നാല് വർഷത്തെ കാത്തിരിപ്പ് പരിസമാപ്തിയിലേക്ക്. താന്ത്രിക ശ്രേഷ്ഠരുടെ പത്ത് നാൾ നീണ്ട വിശേഷാൽ പൂജാ കർമങ്ങൾ സഫലമാക്കി പവിത്രേശ്വരം മഹാദേവർ ക്ഷേത്രത്തിലെ പുതിയ ശ്രീലകത്തിന്റെയും നവീകരിച്ച ക്ഷേത്ര സമുച്ചയത്തിന്റെയും സമർപ്പണം നടന്നു. ഇന്ന് രാവിലെ 7:30 മുതൽ 9 വരെ തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരു സോമയാജിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു സമർപ്പണം. താഴികക്കുടം സമർപ്പണവും കുംഭാഭിഷേകവും ഇതിന് പിന്നാലെ നടക്കും.
കർപ്പൂരാദി കലശ പൂജകളുടെ സമാപനം കുറിച്ചുകൊണ്ടുള്ള കലശാഭിഷേകം ഇന്ന് പുലർച്ചെ അഞ്ചിന് ആരംഭിച്ചു. 9:30-ന് ചികിത്സാ സഹായ വിതരണം ഹൈലാൻഡ് ആർ.രാജേന്ദ്രൻ പിള്ള ഉദ്ഘാടനം വിതരണം ചെയ്തു. ഉച്ചയ്‌ക്ക് ഒന്നിന് സമൂഹ സദ്യ സംഘടിപ്പിച്ചിട്ടുണ്ട്. പാണ്ടിത്തിട്ട സരസ്വതിയുടെയും കല്ലട സരസ്വതിയുടെയും നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷരലക്ഷം പഞ്ചാരി മന്ത്രജപം ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും.
ക്ഷേത്രത്തിൽ ഒരുക്കിയ വിശേഷാൽ പുഷ്പാലങ്കാരം ദർശിക്കുന്നതിന് വൻ ഭക്തജനപ്രവാഹമായിരുന്നു ഉണ്ടായിരുന്നത്. 400 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ക്ഷേത്രം ജീർണാവസ്ഥയിൽ ആയതിനെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 2.5 കോടി രൂപയിലേറെ ചെലവിട്ടാണ് ക്ഷേത്ര നവീകരണം പൂർത്തിയാക്കിയതെന്ന് ഭരണസമിതി അറിയിച്ചു.















