വാഷിംഗ്ടൺ: നിർബന്ധിച്ച് കുട്ടികളെ ടാറ്റു ചെയ്യിച്ചതിന് അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കുട്ടികളെ ബലമായി കെട്ടിയിട്ട് വായ ടേപ്പുകൊണ്ട് മൂടി കണ്ണ് കെട്ടിയതിന് ശേഷമാണ് 27കാരിയായ അമ്മ മേഗൻ മേ ഫാറും 23കാരനായ രണ്ടാനച്ഛനും ടാറ്റു ചെയ്യിച്ചത്. എന്നാൽ, സംഭവം പുറത്തറിഞ്ഞ് പിടിക്കപ്പെടുമെന്ന് മനസിലായതോടെ ടാറ്റു മായ്‌ക്കാനുള്ള ശ്രമങ്ങളും ഇരുവരും നടത്തിയിരുന്നു.
അഞ്ചും ഒമ്പതും വയസുള്ള കുട്ടികളുടെ കാലിലും തോളിലുമാണ് ടാറ്റൂ ചെയ്തത്. കുട്ടികളുടെ ശരീരത്തിൽ നിർബന്ധിപ്പിച്ച് ടാറ്റു കുത്തിയതായി കുട്ടികലുടെ അച്ഛൻ പരാതി നൽകുകയായിരുന്നു. തുടർന്ന് സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസ് ഇടപെട്ടു. അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞതോടെ അമ്മയും രണ്ടാനച്ഛനും ചേർന്ന് ടാറ്റൂ മായ്‌ക്കുന്നതിനായി കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
ആഴത്തിലുള്ള മുറിവുകളാണ് കുട്ടികളുടെ ദേഹത്ത് ഉണ്ടായിരുന്നത്. ടാറ്റൂ ചെയ്ത ഭാഗത്ത് തൊലി മുഴുവൻ നീക്കാനാണ് ഇവർ ശ്രമം നടത്തിയത്. തൊലി അടർത്തി മാറ്റി തെളിവ് നശിപ്പിക്കാനായിരുന്നു നീക്കമെന്ന് ഇരുവരും പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മുറിവിൽ നാരങ്ങാ നീരും പുരട്ടിയിരുന്നു. ടാറ്റൂ ചെയ്യാൻ ഉപയോഗിച്ച സാധനങ്ങൾ ഇവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.
Comments