എറണാകുളം: അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ. ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ രാവിലെ 11-ന് മേക്കര തുളു ബ്രാഹ്‌മണ സമാജം ശ്മശാനത്തിൽ വച്ച് നടക്കും. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. 68 വയസായിരുന്നു.
കടുത്ത ദാരിദ്ര്യത്തോട് പടവെട്ടിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എറണാകുളം നോർത്ത് പരമാര ക്ഷേത്രത്തിൽ പൂജാരിയായും ദ്വാരക ഹോട്ടലിൽ സപ്ലൈയറായും ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയാണ് ഡോ. എൻ.ഗോപാലകൃഷ്ണൻ ശ്രദ്ധപിടിച്ചു പറ്റിയത്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായി. 6000-ലധികം പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരവധി തവണ സന്ദർശിക്കുകയും ഇന്ത്യൻ, വിദേശ സർവകലാശാലകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ ആൽബർട്ട സർവ്വകലാശാലയിൽ വിസിറ്റിങ് സയന്റിസ്റ്റ് ആയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കൽറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് 1999-ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം പിന്നീട് തൃശൂർ കേച്ചേരി മഴുവഞ്ചേരിയിലേക്കു മാറ്റിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കി വെച്ചു. സിഎസ്‌ഐആർ മുൻ സീനിയർ ശാസ്ത്രഞ്ജനായിരുന്ന അദ്ദേഹം 25 വർഷമാണ് സിഎസ്ഐആറിൽ സേവനമനുഷ്ഠിച്ചത്. ഫാർമക്കോളജി കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പിഎച്ച്ഡി നേടി. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് ഡോ. എൻ.ഗോപാലകൃഷ്ണൻ.
ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി. 28 വർഷത്തെ ഗവേഷണ പരിചയമുള്ള ഡോ. എൻ ഗോപാലകൃഷ്ണൻ ദേശീയ അന്തർദേശീയ ശാസ്ത്ര ജേണലുകളിൽ 50 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 പേറ്റന്റുകൾ, ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും വിദേശത്തുനിന്നും 9 ശാസ്ത്ര ജനകീയവൽക്കരണ അവാർഡുകൾ, രണ്ട് ഫെലോഷിപ്പുകൾ എന്നിവ നേടി. 60 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഭാരതീയ വിചാരധാര, ഭാരതീയ ഈശ്വരസങ്കൽപം തുടങ്ങിയവ പ്രമുഖ കൃതികളാണ്. ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണിയാണ് ഭാര്യ. മക്കൾ: ഹരീഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഹേമ. മരുമകൻ: ആനന്ദ് (ഐടി ഉദ്യോഗസ്ഥൻ).















