ഹാലാസ്യനാഥ പ്രിയയായ മീനാക്ഷീദേവിയുടെ ലീലയാണ് ‘തടാതകാവതാരം’.
കുലശേഖരപാണ്ഡ്യന്റെ പുത്രനായ മലയധ്വജരാജാവ് സര്‍വ്വശാസ്ത്രങ്ങളും കലകളും കരസ്ഥമാക്കിയ പണ്ഡിതനായിരുന്നു. പരമേശ്വരപൂജയിലും ധ്വാനത്തിലും മുഴുകി ജീവിച്ച അദ്ദേഹം പരിണയിച്ചത് ഗുരുസേനന്റെ പുത്രിയായ ‘കാഞ്ചനമാല’യെ ആണ്. അവര്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടായില്ല. അതിനുവേണ്ടി വ്രതങ്ങളും പൂജകളും ദാനധര്‍മ്മങ്ങളും നിര്‍വഹിച്ചു. വിധിപ്രകാരം ഉള്ള യാഗങ്ങളും അനുഷ്ഠിച്ചു. പുത്രകാമേഷ്ടി നടത്തിയപ്പോള്‍ അഗ്നിയില്‍ നിന്നും മൂന്ന് വയസ്സുള്ള കന്യകയുടെ രൂപത്തില്‍ മീനാക്ഷീദേവി അവതരിച്ചു. മനോഹരമായ അംഗങ്ങളോടും അതീവസൗന്ദര്യത്തോടും കൂടി ദിവ്യാഭരണങ്ങള്‍ അണിഞ്ഞ് അവതരിച്ച മീനാക്ഷീദേവിക്ക് മൂന്ന് സ്തനങ്ങള്‍ ഉണ്ടായിരുന്നു. അതു കണ്ടാല്‍ സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ മുദ്രയാണോ എന്ന് തോന്നും. മൂന്ന് വയസ്സുള്ള ദേവി മാതാവായ കാഞ്ചനമാലയുടെ മടിത്തട്ടില്‍ ചെന്നിരുന്നു. ‘അമ്മ’ എന്ന മനോഹര പദം ഉച്ചരിച്ചു.
ഇത് രാജാവിനെ സന്തോഷിപ്പിച്ചുവെങ്കിലും മൂന്ന് സ്തനങ്ങള്‍ പ്രകടമായത് അദ്ദേഹത്തെ ദുഃഖിപ്പിച്ചു. എന്തെങ്കിലും പാപം ചെയ്തിട്ടുള്ളതായി രാജാവിന് തോന്നി. ശ്രീപരമേശ്വരന്റെ കൃപ ലഭിക്കാത്തതുകൊണ്ട് ദുഃഖിച്ചിരിക്കുന്ന രാജാവ് ഒരു അശരീരി കേട്ടു. ‘ രാജാവേ, ദുഃഖിക്കണ്ട. ഭക്തരെ രക്ഷിക്കുവാന്‍ വേണ്ടി ജഗദീശ്വരിയായ മീനാക്ഷീദേവി കന്യകയുടെ രൂപത്തില്‍ വന്നതാണ്. പുത്രയുടെ അധിക സ്തനം കാന്തന്‍ കാണാനിടയാകുമ്പാള്‍ അപ്രത്യക്ഷമാകും. കാലതാമസം കൂടാതെ ജാതകകര്‍മ്മാദികള്‍ ചെയ്യുക.’തടാതക’ എന്ന നാമവും നല്‍കണം. ഇവള്‍ നിമിത്തം നിനക്ക് സര്‍വ്വ സൗഭാഗ്യങ്ങളും ഉണ്ടാകും’ ഇതായിരുന്നു അശരീരി.
അശരീരി വാക്യപ്രകാരം ഉള്ള എല്ലാ കര്‍മ്മങ്ങളും രാജാവ് അനുഷ്ഠിച്ചു. ജഗദീശ്വരി തന്നെ പുത്രയായി ജനിച്ചതിലുള്ള സന്തോഷം പത്‌നിയായ കാഞ്ചനമാലയോടൊപ്പെം പങ്കുവെച്ച് ജീവിതം നയിച്ചു. ആ മാതാപിതാക്കള്‍ പുത്രയെ ലാളിച്ചുകൊണ്ട് ദിനങ്ങള്‍ പിന്നിട്ടു.
മീനാക്ഷീദേവി മലയധ്വജന്റെ പുത്രിയായി ജനിക്കുവാന്‍ കാരണമുണ്ട്. കാഞ്ചനമാലയുടെ പൂര്‍വ്വ കഥയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.
‘വിശ്വവസു’ എന്ന ഗന്ധര്‍വ്വന്റെ പുത്രിയായിരുന്നു ‘വിദ്യാവതി’. സംഗീതശാസ്ത്രങ്ങളില്‍ സമര്‍ത്ഥയായ ആകന്യകാരത്‌നത്തിന് ജഗദംബികയോട് അതീവഭക്തിയാണ് ഉണ്ടായിരുന്നത്. ഭക്തിയുടെ ആധിക്യം മൂലം ഭസ്മം പുശിയും രുദ്രാക്ഷം ധരിച്ചും പാര്‍വ്വതീപൂജ നടത്തി. പാര്‍വ്വതീദേവിയുടെ സാന്നിധ്യം ഉള്ള ക്ഷേത്രത്തില്‍ പോകണമെന്ന് ആഗ്രഹം തോന്നി. അപ്പോള്‍ മീനാക്ഷീദേവിയുടെയും സുന്ദരേശഭഗവാന്റെയും സാന്നിദ്ധ്യമുള്ള ഹാലാസ്യത്തെക്കുറിച്ച് പിതാവ് പറഞ്ഞു. അനന്തരം പിതാവിന്റെ അനുവാദത്തോടുകൂടി വിദ്യാവതി ഹാലാസ്യത്തില്‍ എത്തുകയും ദേവീപൂജ ആരംഭിക്കുകയും ചെയ്യ്തു. സര്‍വ്വാഭരണഭൂഷിതയായ ദേവിയെ ധ്യാനിച്ച് കൊണ്ട് കഠിനവ്രതം അനുഷ്ഠിച്ചു. ആഹാരാദികള്‍ ഉപേക്ഷിച്ച് പന്ത്രണ്ട് മാസം നടത്തിയ കഠിനവ്രതത്തിന്റെ ഫലമായി വിദ്യാവതിക്ക് ദേവിയുടെ അനുഗ്രഹം ലഭിച്ചു. പതിമൂന്നാം മാസം ആരംഭിച്ചപ്പോള്‍ തീര്‍ത്ഥസ്‌നാനം നടത്തി ദര്‍ശനത്തിനെത്തി. മൂന്ന് വയസ്സുള്ള കന്യകയുടെ രൂപത്തില്‍ ദേവിയുടെ ദര്‍ശന സൗഭാഗ്യം ആ ഭക്തക്ക് ലഭിച്ചു. സര്‍വ്വാഭരണങ്ങള്‍ അണിഞ്ഞും പീതാംബരം ധരിച്ചും അഭീഷ്ടവരം നല്‍കാന്‍ ദേവി ശ്രീകോവിലില്‍ നിന്നും മണ്ഡപത്തിലേക്ക് വന്നു. അപ്പോള്‍ വിദ്യാവതി മീനാക്ഷീദേവിയെ സ്തുതിച്ച് പ്രണമിച്ചു. വരം നല്‍കാന്‍ സന്നദ്ധയായപ്പോള്‍ വിദ്യാവതി ആവശ്യപ്പെട്ടത് ഇതാണ്:- ‘ ദേവിയുടെ രണ്ട് പാദങ്ങള്‍ മനസ്സില്‍ പ്രതിഷ്ഠാപിതമാക്കണം അങ്ങനെ മനസ്സ് നിശ്ചലമാക്കണം.’ ദേവി അത് പ്രദാനം ചെയ്യ്തു. വീണ്ടും വരം നല്‍കാന്‍ ആരംഭിച്ചപ്പോള്‍ ദേവി പുത്രിയായി ജനിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ദേവി ഇപ്രകാരം അനുഗ്രഹിച്ചു. ‘ അടുത്ത ജന്മത്തില്‍ മലയധ്വജന്റെ പത്‌നിയായി വസിക്കുമ്പോള്‍ പുത്രാകമേഷ്ടിയില്‍ നിന്ന്് ഉത്ഭവിച്ച് നിന്റെ പുത്രിയായി ഭവിക്കാം. ഇന്ന് നീ ദര്‍ശിച്ച രൂപം തന്നെ ആയിരിക്കാം അപ്പോഴും നീ ദര്‍ശിക്കുന്നത്. അപ്പോള്‍ സര്‍വ്വാഭിലാഷങ്ങളും സാധിപ്പിക്കാം’ ഇത്രയും അരുളിയതിനുശേഷം മീനാക്ഷീദേവി ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു.
ദേവിയുടെ അനുഗ്രഹത്താല്‍ വിദ്യാവതിയാണ് ‘കാഞ്ചനമാല’ എന്ന നാമത്തില്‍ രാജപത്‌നീപദം അലങ്കരിച്ചത്. അപ്പോള്‍ മീനാക്ഷീദേവി വാഗ്ദാനം നിറവേറ്റുവാന്‍ വേണ്ടി ‘തടാതക’ എന്ന നാമം സ്വീകരിച്ച് പുത്രിയായി ഭവിച്ചു. രാജാവ് സകല വിദ്യകളും പുത്രയെ അഭ്യസിപ്പിച്ചു. പുത്രനില്ലാത്ത അദ്ദേഹം പുത്രിയെ തന്നെ രാജ്യഭരണം ഏല്‍പിച്ചു. രാജാവ് ഇഹലോകവാസം വെടിഞ്ഞപ്പോള്‍ മരണാനന്തരകര്‍മ്മങ്ങള്‍ പുത്രിയായ തടാതക തന്നെ നിര്‍വ്വഹിച്ചു. സര്‍വ്വകര്‍മ്മങ്ങളിലും സമര്‍ത്ഥയായ തടാതക ഭൂമിയെ നീതിപൂര്‍വ്വം പരിപാലിച്ചു.
ആരോഗ്യം, യശസ്സ്, വിദ്യ, മോഷം എന്നിവ ലഭിക്കുന്നതിന് ഈ ലീലയുടെ ശ്രവണവും പാരായണവും ഉപകരിക്കും. എല്ലാ ദുഃഖങ്ങള്‍ക്കും പരിഹാരം ഈശ്വരനുസരണ മാത്രമാണ്. സന്താനസൗഭാഗ്യം ഇല്ലാതെ ദുഃഖിച്ച മലയധ്വജന് അഗ്നികുണ്ഡത്തില്‍ നിന്ന് ദേവിതന്നെ പുത്രിയായി പ്രത്യക്ഷപ്പെട്ടു. ഓരോ ജന്മത്തിലും ചെയ്യുന്ന നന്മകളും ഈശ്വരാനുസരണയും അടുത്തജന്മത്തില്‍ സദ്ഫലങ്ങള്‍ നല്‍കുമെന്ന് വിദ്യാവതിയുടെ കഥയില്‍ നിന്ന് മനസ്സിലാക്കാം.
അടുത്ത ഹാലാസ്യ ലീല -4 തടാതക പരിണയം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















