ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങൾ, ആഭ്യന്തര കലാപങ്ങൾ, യുദ്ധങ്ങൾ എന്നിങ്ങനെ ഏത് പ്രതിസന്ധിയും അഭിമുഖീകരിക്കേണ്ടി വരുന്ന ഇന്ത്യൻ പൗരന്മാരെ ലോകത്തിന്റെ ഏതുകോണിൽ എത്തിയും രക്ഷപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസർക്കാർ. അത്തരം സാഹചര്യങ്ങളിൽ കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെടുകയും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ ദൗത്യങ്ങൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റുവും ഒടുവിലായി നടന്ന രക്ഷാദൗത്യമാണ് ഓപ്പറേഷൻ കാവേരി. ആഭ്യന്തര കലാപം രൂക്ഷമായതോടെ സുഡാനിൽ കുടുങ്ങിപ്പോയ 2100-ഓളം ഇന്ത്യക്കാരെയാണ് കേന്ദ്ര സർക്കാരിന്റെ സമയോചിത ഇടപെടലിലൂടെ മാതൃരാജ്യത്ത് തിരിച്ചെത്തിച്ചത്.
2015-മുതൽ ഇത്തരം സാഹചര്യങ്ങളിൽപ്പെട്ട് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഭാരതീയരെ തിരികെയെത്തിക്കാനായി ഇന്ത്യ ഏറ്റെടുത്ത ദൗത്യങ്ങൾ ഇവയാണ്..
ഓപ്പറേഷൻ റാഹത്ത്(2015)
2015ൽ യെമൻ പ്രതിസന്ധിയെ തുടർന്ന് പൗരന്മാരെ തിരിച്ചെത്തിക്കാനായി ഓപ്പറേഷൻ റാഹത്ത് ആരംഭിച്ചു. ഇതിലൂടെ ഇന്ത്യൻ പൗരന്മാരെയും വിദേശ പൗരന്മാരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. ഇന്ത്യക്കാരായ 4,748 പേരെയും വിദേശപൗരന്മാരായ 1,962 പേരെയും ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിക്കുകയും ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
ഓപ്പറേഷൻ മൈത്രി( 2015)
നേപ്പാളിൽ 2015-ൽ ഉണ്ടായ ഭൂകമ്പമായിരുന്നു ഓപ്പറേഷൻ മൈത്രിയിലേക്ക് നയിച്ചത്. രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഭാരത സർക്കാരും സായുധ സേനയും ചേർന്ന് നടപ്പിലാക്കിയ ദൗത്യമാണ് ഓപ്പറേഷൻ മൈത്രി.നേപ്പാളിൽ ഭൂചലനമുണ്ടായി നിമിഷങ്ങൾക്കകം തന്നെ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. ഈ ദൗത്യത്തിൽ മാർഗനിർദ്ദേശങ്ങൾക്കും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനത്തിനുമായി പരസ്പരം ബന്ധിപ്പിക്കാൻ ഇന്ത്യയുടെ ഗൂർഖ റെജിമെന്റുകളിൽ നിന്നുള്ള നേപ്പാളിലെ മുൻ സൈനികരെയും ഉൾപ്പെടുത്തിയിരുന്നു.
ഓപ്പറേഷൻ സങ്കട് മോചൻ( 2016)
ആഭ്യന്തര യുദ്ധക്കാലത്ത് ദക്ഷിണ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ വ്യോമ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ സങ്കട് മോചൻ. 2016-ലെ ജുബ സംഘർഷം കണക്കിലെടുത്താണ് ഈ ഓപ്പറേഷൻ നടത്തിയത്. 600-ഓളം പൗരന്മാരാണ് രാജ്യത്ത് കുടുങ്ങിയത്. ഇതിൽ 450-പേരും ജുബയിലുള്ളവരായിരുന്നു.
ഓപ്പറേഷൻ സമുദ്ര സേതു(2020)
കൊറോണ മഹാമാരിയെ തുടർന്ന് വിദേശരാജ്യത്ത് കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി സർക്കാർ 2020 മെയ് 5-ന് ഓപ്പറേഷൻ സമുദ്ര സേതു ആരംഭിച്ചു. 3,992 ഇന്ത്യൻ പൗരന്മാരെ കടൽമാർഗം നാട്ടിൽ എത്തിച്ചു. ഇന്ത്യൻ നാവിക സേനയുടെ ജലാശ്വ, ഐരാവത്, ഷാർദുൽ, മഗൽ എന്നീ കപ്പലുകൾ 55 ദിവസത്തിലധികം നീണ്ടുനിന്ന ദൗത്യത്തിൽ പങ്കെടുത്തിരുന്നു.
ഓപ്പറേഷൻ ദേവി ശക്തി( 2021)
അഫ്ഗാനിസ്ഥാന്റെ തകർച്ചയ്ക്കും കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് ശേഷം ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ ദേവി ശക്തി.
ഓപ്പറേഷൻ ഗംഗ( 2022)
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനിടെ അയൽരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പൗരന്മാരെ രക്ഷിക്കാൻ 2022-ൽ ഇന്ത്യൻ സർക്കാർ നടത്തിയ ദൗത്യമായിരുന്നു ഓപ്പറേഷൻ ഗംഗ. റൊമാനിയ, ഹംഗറി, പോളണ്ട്, മോൾഡോവ, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള ഭാരതീയരെ ഈ രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യയിലേക്ക് എത്തിച്ചു.
ഓപ്പറേഷൻ ദോസ്ത്( 2023)
തുർക്കി – സിറിയ ഭൂകമ്പം ഇരു രാജ്യങ്ങളെയും തകർത്തതിന് ശേഷം, രണ്ട് രാജ്യങ്ങളെയും സഹായിക്കാൻ ഇന്ത്യാ ഗവൺമെന്റ് 2023 ഫെബ്രുവരി 6 ന് ആരംഭിച്ച ഒരു തിരച്ചിൽ രക്ഷാപ്രവർത്തനമാണിത്. 12 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈന്യം 7 കോടിയോളം രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ സഹിതം രക്ഷാപ്രവർത്തകരെ അണിനിരത്തിയിരുന്നു.
ഓപ്പറേഷൻ കാവേരി( 2023)
സംഘർഷഭരിതമായ സുഡാനിൽ നിന്ന് ഒറ്റപ്പെട്ട ആയിരക്കണക്കിന് പൗരന്മാരെ രക്ഷിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ കാവേരി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 24 നാണ് പ്രവർത്തനം ആരംഭിച്ചത്. സുഡാനിൽ കുടുങ്ങിയ പൗന്മാരെ ഒഴിപ്പിക്കാൻ സായുധ സേന നിലവിൽ സർക്കാരുമായി ഏകോപിപ്പിച്ച് വരുകയാണ്.
Comments