എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലോയോട്ടിക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും കീഴ്‌ത്താടിക്ക് പരിക്കേറ്റിരുന്നതായും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. റോഡിൽ വീണതിനെ തുടർന്നാണ് മരണകാരണമായ പരിക്ക് തലയോട്ടിക്കുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.
കൊലക്കുറ്റം ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതിജീവിത പീഡനത്തിന് ഇരയായെന്നും, ഗർഭിണിയായിരുന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ പീഡനത്തിന് ഇരയാക്കിയ വ്യക്തിയെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ 8 മണിയോടെയാണ് ശുചീകരണ തൊഴിലാളി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സമീപത്തെ ഫ്‌ളാറ്റിൽ നിന്നാണ് കുഞ്ഞിനെ കവറിലാക്കി വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്.