ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിലേക്ക് മറഞ്ഞ് അരിക്കൊമ്പൻ. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു. തുമ്പിക്കൈയിലെ മുറിവും ഉണങ്ങി വരുന്നുണ്ട്.നിലവിൽ അരിക്കിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം തുറന്നുവിട്ടത്.
കുമളിയിൽ കുങ്കിയാനകളുടെ സഹായമില്ലാതെയാണ് ആനയെ ഇറക്കിയതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് കൊമ്പനെ തുറന്നു വിട്ടത്. മഴയായതിനാൽ റോഡ് മോശമായിരുന്നു. അതുകൊണ്ടാണ് ദൗത്യത്തിന് കൂടുതൽ സമയമെടുത്തത്. ഒപ്പം കാട്ടിൽ ഇറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും കൂടുതൽ സമയം ആവശ്യമായി വരുകയും ചെയ്തു.
ഇതിനിടെ മയക്കം വിട്ട ആന ഊർജസ്വലനായി. വാഹനത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ആന ദൗത്യസേനയ്ക്കു നേരെ പാഞ്ഞടുത്തെങ്കിലും കരുതലോടെ നിന്നിരുന്ന സംഘം ഉൾക്കാട്ടിലേക്കു തുരത്തി. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളറിൽനിന്നു ലഭിക്കുന്ന സിഗ്നൽ വഴി വനപാലകർ നിരീക്ഷിക്കുന്നുണ്ട്. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എന്നാൽ പ്രദേശവാസികളുടെ പ്രതികരണം വനംവകുപ്പ് ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തി. അരിക്കൊമ്പനെ എത്തിക്കുമ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഇത് മുന്നിൽക്കണ്ട് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻ പോലീസ് സന്നാഹം സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പൂജകൾ നടത്തിയും ആരതി ഉഴിഞ്ഞുമാണു ജനങ്ങൾ അരിക്കൊമ്പനെ പെരിയാറിലേക്ക് വരവേറ്റത്.
Comments