തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ശോഭ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്.
രാംജിത്തിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരിന്റെ പലകരാറുകളും സ്വന്തമാക്കുന്നത് പ്രകാശ് ബാബു ആണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാക്കള്‍ ഇദ്ദേഹം പേര് പറയാതിരിക്കുന്നത് സര്‍ക്കാരിനെ സഹായിക്കാനാണെന്നും ശോഭ വിമർശിച്ചു. തീവെട്ടിക്കൊള്ളയാണ് എഐ ഇടപാടിലൂടെ നടന്നതെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്നും ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം നേരത്തേ, ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി.സതീശന് എന്നിവരും കണ്ണൂര്‍ കേന്ദ്രീകരിച്ചു നടന്ന വന്‍ തട്ടിപ്പാണ് എഐ ക്യാറ ഇടപാടെന്ന് ആരോപിച്ചിരുന്നു.
Comments