2018-19 കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറുകയും തുടർന്ന് ഭീകര സംഘടനയായ ഐഎസിൽ ചേരുകയും ചെയ്ത കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെ കുറിച്ചുള്ളതാണ് സിനിമ. ഇത്തരത്തിൽ ഏകദേശം 32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഭീകരവാദ ദൗത്യങ്ങളിൽ ഇവർ പങ്കാളികളായിട്ടുണ്ടെന്നുമാണ് പറയുന്നത്.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങൾക്കും വഴിവെച്ചു. ഇതിന് പിന്നാലെ പ്രതികരണവുമായെത്തിയിരിക്കുകയാണ് കേരള സ്‌റ്റോറിയുടെ നിർമാതാവ് വിപുൽ ഷാ. ‘ചിത്രം പ്രദർശിപ്പിക്കാൻ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് അവർ ഏകദേശം ഒന്നര മാസത്തോളം ഈ സിനിമ സൂക്ഷ്മമായി പരിശോധിച്ചു. ഈ സൂക്ഷ്മപരിശോധനയിലൂടെ കടന്നു പോയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവർ ഞങ്ങൾ നൽകിയ എല്ലാ തെളിവുകളും രേഖകളും അംഗീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡ് ഞങ്ങൾ പറയുന്ന സത്യത്തെ അംഗീകരിച്ചു എന്നതിന്റെ തെളിവാണിത്. ഇതിനെല്ലാം ശേഷവും, ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ, ആരെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ വിഷയം കോടതിയ്‌ക്കോ നിയമ സംവിധാനങ്ങൾക്കോ വിടുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങളോർത്ത് ഞാൻ വിഷമിക്കുന്നില്ല. നിയമമനുസരിച്ച്, ഞങ്ങൾ എല്ലാം ശരിയായി ചെയ്‌തെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല’- അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന് കേരള സ്റ്റോറിയെന്ന് പേരിട്ടത് കൊണ്ട് കേരളത്തിന് എതിരാണെന്ന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡ് സിനിമയ്‌ക്ക് അംഗീകാരം നൽകി കഴിഞ്ഞാൽ സിനിമ നിരോധിക്കാൻ കഴിയില്ല. എന്നാൽ ആരെങ്കിലും സിനിമ നിരോധിക്കാൻ ഇനിയും കാരണം കണ്ടെത്തുന്നുണ്ടെങ്കിൽ അത് നടക്കട്ടെ. പെൺകുട്ടികൾ അകപ്പെടാനിടയുള്ള കെണികളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. അത് ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെങ്കിൽ ഞാൻ ഇനിയെന്ത് ചെയ്യുംമെന്നും അദ്ദേഹം ചോദിച്ചു. കഥയിൽ പരാമർശിച്ചിട്ടുള്ള പെൺകുട്ടികളുടെ കുടുംബങ്ങൾക്കായി സിനിമ ഉടൻ പ്രദർശിപ്പിക്കുമെന്നും വിപുൽ ഷാ വ്യക്തമാക്കി.















