തിരുവനന്തപുരം: നവചണ്ഡികാ മഹാ യാഗത്തിനായി അനന്തപുരിയൊരുങ്ങുന്നു. വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തിലാണ് നവചണ്ഡികാ മഹാ യാഗം നടക്കുന്നത്. ഈ മാസം 12,13,14 തീയതികളിലായി മരുതൻകുഴി ഉദിയന്നൂർ ദേവീക്ഷേത്രത്തിലാണ് യാഗം നടക്കുക. ബ്രഹ്‌മശ്രീ സത്യേന്ദ്രകുമാർ സിൻഹ ആണ് യാഗാചാര്യൻ. മെയ് 12-ന് രാവിലെ 6 മണിയ്‌ക്ക് മഹാഗണപതി ഹോമത്തോടു കൂടി ആരംഭം കുറിക്കും. മൂന്നാം ദിവസത്തെ പൂർണ്ണാഹുതി കഴിയുമ്പോൾ ദേവി മാഹാത്മ്യത്തിലെ ഏറ്റവും പ്രധാന മന്ത്രം യാഗശാലയിൽ വച്ച് മന്ത്ര ദീക്ഷയായി നൽകുന്നതാണ്. അത് സ്ഥിരമായി ജപിച്ചാൽ ദേവി മാഹാത്മ്യ നിത്യ പാരായണത്തിന്റെ പുണ്യം നേടാം.
കലിയുഗത്തിൽ ചണ്ഡികാ ദേവിയും, ഗണപതിയും ആണ് പ്രത്യക്ഷ ശക്തികൾ. വിശേഷിച്ച് ധർമ്മദേവതാ പ്രീതിക്കായും പരദേവതാ പ്രീതിക്കായും പരാശക്തി സ്വരൂപിണിയായ ചണ്ഡികാ ദേവിയെയാണ് ആശ്രയിക്കേണ്ടത്. ഇന്ന് പല കുടുംബങ്ങളും അണു കുടുംബങ്ങളായപ്പോൾ പലർക്കും അവരുടെ പരദേവതയെയും കുലദേവതയെയും അറിയാൻ പാടില്ലാത്ത അവസ്ഥയാണ്. അതു മൂലം അവർക്കും കുടുംബങ്ങൾക്കും ഉണ്ടാകുന്ന മാനസിക, സാമ്പത്തിക, ശാരീരിക ആസ്വസ്ഥതകൾ. അവക്കുള്ള ഒരേ ഒരു പരിഹാരമാണ് ചണ്ഡികാ ദേവിയുടെ ഉപാസന.
സ്വന്തം പരദേവതയെ അറിയാത്തവർക്ക് ചണ്ഡികാ ദേവിയെ പരദേവതയായി സങ്കൽപ്പിച്ച് ആരാധിച്ചാൽ പരദേവതയുടെയും കുലദേവതയുടെയും ശാപ ദോഷങ്ങളിൽ നിന്ന് അവർക്ക് മുക്തി നേടാം. അത്രയും പരമ പാവനമായ ചണ്ഡികാ ദേവിയുടെ മഹായാഗം ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി കേരളത്തിലെ 14 ജില്ലകളിൽ ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളിൽ നിന്നുള്ള മഹാ സാധകർ നേരിട്ട് നടത്തുന്നു. സന്യാസി ശ്രേഷ്ടൻമാരുടെയും ശങ്കരാചാര്യർമാരുടെയും നിർദ്ദേശ പ്രകാരം നടത്തപ്പെടുന്ന ഈ മഹായാഗം ലോകനന്മക്കായി ഏറ്റെടുത്ത് നേതൃത്വം കൊടുക്കുന്നത് വിശ്വ ഹിന്ദു പരിഷത്താണ്.
ലോക സമാധാനത്തിനു വേണ്ടി നടത്തപ്പെടുന്ന ഈ മഹായാഗം എറണാകുളം ജില്ലയിലെ കലൂരിലുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഏപ്രിൽ 25, 26, 27, 28 തീയതികളിലായി ആരംഭം കുറിച്ചിരുന്നു. വരും മാസങ്ങളിൽ കേരളത്തിലെ മറ്റ് 12 ജില്ലകളിലും നടത്തി 2024 ഏപ്രിലിൽ തൃശ്ശൂരിൽ 10 ദിവസം നീണ്ടു നിൽക്കുന്ന ശത ചണ്ഡികാ യാഗത്തോടെ പരിസമാപ്തി കുറിക്കും.
അതേസമയം നവ ചണ്ഡികാ യാഗവേദിയുടെ കാൽനാട്ട് കർമ്മം നടന്നു. എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം, സംഗീത് കുമാർ കർമ്മം നിർവ്വഹിച്ചു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, വിശ്വരക്ഷാ യാഗ സമിതി അദ്ധ്യക്ഷൻ എസ്്. ഗോപിനാഥ്, സെക്രട്ടറി ജി. സനൽകുമാർ, ട്രഷറർ അരുണാചലം സതീഷ്, ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാർ, എസ്.പി. ഫോർട്ട് ഹോസ്പിറ്റൽ ഡയറക്ടർ പി സുബ്രഹ്‌മണ്യം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്‌സ് ലിമിറ്റഡ് മുൻ വൈസ് പ്രസിഡന്റ് ജയൻ നായർ, ഉദിയന്നൂർ ദേവീക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ സതീഷ് ചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.















