ചെന്നൈ: കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇസ്ലാമിക മതമൗലികവാദ സംഘടന ജമിയത്ത് ഉലമ ഇ ഹിന്ദ് നൽകിയ ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ചിത്രം നാളെ തമിഴ്നാട്ടിലും പ്രദർശനം നടത്തും.
ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമിയത്ത് ഉലമ ഇ ഹിന്ദ് നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ഹർജിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു. ചിത്രം കണ്ടിട്ടാണോ താങ്കൾ ഹർജിയുമായി കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. ചിത്രം കാണാതെ ട്രെയിലർ മാത്രം വിലയിരുത്തി എങ്ങനെ സിനിമ നിരോധിക്കാൻ സാധിക്കുമെന്നും കോടതി ആരാഞ്ഞു.
ദ കേരള സ്റ്റോറി നാളെ രാജ്യമെമ്പാടും പ്രദർശനം ആരംഭിക്കും. കേരളത്തിൽ 21 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ ആദ്യത്തെ പ്രദർശനം നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ നടക്കും. തപസ്യാ കലാസാഹിത്യവേദിയാണ് പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെതിരെ സിപിഎമ്മും കോൺഗ്രസും മുസ്ലീംലീഗും രംഗത്തുവന്നിരുന്നു. കേരളത്തിനെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കി സിനിമയിൽ അവതരിപ്പിക്കുന്നതായി സിപിഎം വാദിച്ചു.
Comments