മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 15 ആയി. ഇതിനോടകം എട്ട് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഓട്ടുമ്പ്രം തൂവൽതീരത്തുണ്ടായ അപകടത്തിൽ നാല് കുട്ടികളുൾപ്പെടെയാണ് മരിച്ചിരിക്കുന്നത്. അകത്ത് കുടുങ്ങിയവരെ ബോട്ട് വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. മേഖലയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മന്ത്രിമാരായ അബ്ദുറഹിമാനും മുഹമ്മദ് റിയാസും ഉടൻ സംഭവസ്ഥലത്ത് എത്തുമെന്നാണ് റിപ്പോർട്ട്.
പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഓട്ടുമ്പ്രം തൂവർത്തീരം. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഇവിടെ അപകടം നടന്നത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടസമയത്ത് ബോട്ടിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് സൂചന. ബോട്ട് തലകീഴായി മുങ്ങിയിരുന്നു. പിന്നീടിത് ഉയർത്തി കരയ്‌ക്കടുപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയവരെ പരപ്പനാടി, തിരൂരങ്ങാടി, കോട്ടയ്‌ക്കൽ, താനൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments