മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകട സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തനൂർ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നൽകുമെന്നാണ് പ്രധാനമന്ത്രി ടിറ്റ്വറിൽ കുറിച്ചത്
ഇന്നലെ വൈകിട്ടാണ് താനൂരിൽ ബോട്ട് അപകടത്തിൽ പെട്ടത്. 35- ഓളം പേർ ബോട്ടിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷാപ്രവർത്തനത്തിൽ രക്ഷിക്കാൻ സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടം നടന്ന സ്ഥലത്തും സമീപത്തും തിരച്ചിൽ നടക്കുന്നുണ്ട്. അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.
Comments