മലപ്പുറം: താനൂർ തൂവ്വൽ തീരത്തെ അപകടസ്ഥലം സന്ദർശിച്ച് മിസോറാം മുൻ ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ. രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും പരിസരവാസികളെയും ഹൃദയം തൊട്ട് അഭിനന്ദിച്ചും കൃത്യമായ അന്വേഷണം വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. താനൂരിൽ അപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് നിന്നാണ് അറസ്റ്റ്.
അപകടസ്ഥലത്ത് നാളെയും തിരച്ചിൽ തുടരും. അപകടത്തിൽപ്പെട്ട ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ഇന്ത്യൻ നേവിയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. താനൂർ തൂവ്വൽ തീരത്തെ അപകടത്തെ തുടർന്ന് ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ പരിശോധന തുടരുകയാണ്. 12 ബോട്ടുകളിൽ പരിശോധന നടത്തി. മതിയായ രേഖകളുള്ളത് മൂന്നെണ്ണത്തിന് മാത്രം. നാളെയും പരിശോധന തുടരും.
Comments