ഇസ്ലാമിക് സ്റ്റേറ്റ് പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവലാണ് ‘ദാഇശ്’. കേരളത്തിൽ നിന്ന് ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേരാൻ പോയ യുവാക്കളെ പിന്തുടർന്ന് ദമ്മാജിലേക്കും ഇറാഖിലേക്കും പിന്നെ സിറിയയിലേക്കുമുള്ള യാത്രയാണ് ദാഇശ് എന്ന നോവൽ വായനക്കാർക്ക് മുന്നിൽ തുറക്കുന്നത്. അവർക്കുണ്ടായ ദുരന്താനുഭവങ്ങളും അവർ കണ്ട ഭീകരക്കാഴ്ചകളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് നോവൽ വായനക്കാരോട് പങ്കുവെക്കുന്നത്. മനോരമയുടെ പുസ്തക പ്രസിദ്ധികരണ വിഭാഗമായ മനോരമ ബുക്ക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മലയാള മനോരമയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ശംസുദ്ദീൻ മുബാറക്കാണ് നോവൽ എഴുതിയത്.
യുദ്ധവും പ്രണയവും നോവലിൽ സമ്മിശ്രമായി അനാവരണം ചെയ്യുന്നുണ്ട്. ഇസ്ലാമിക്ക് സ്‌റേറ്റിന്റെ ഭീകരവാദത്തിന്റെ അയുക്തിയിലേക്ക് രചന വിരൽചൂണ്ടുകയാണ്. പലകാലങ്ങളിൽ പല രാജ്യങ്ങളിൽ വിത്തിട്ട ഭീകരതയാണ് ദാഇശ്. പിന്നീട് മഹാമേരുവായി വളർന്ന് ഭീകരതയുടെ കാണാപ്പുറങ്ങളിലേയ്‌ക്ക് വായനക്കാരന്റെ ശ്രദ്ധയെ കഥകൃത്ത് കൂട്ടികൊണ്ട് പോകുകയാണ് നോവലിലൂടെ. പല രാജ്യങ്ങളിലും ദാഇശ് ചുവടുറപ്പിക്കുന്ന ശ്രമിക്കുന്നുണ്ടെങ്കിലും വളക്കൂറുള്ള മണ്ണ് ഒരുങ്ങിയത് സിറിയയിലും ഇറാഖിലുമായിരുന്നു. അവിടെ ദാഇശ് നടത്തിയത് സമാനതകളില്ലാത്ത ഭീകരതയായിരുന്നു. ഭരണത്തിലും വ്യവസ്ഥാപിത നിയമങ്ങളിലും തുടങ്ങി സമൂഹത്തിന്റെ നാന തുറകളിലേയ്‌ക്ക് ദാഇശ് കടന്നുകയറുകയായിരുന്നു. തിരിച്ചറിവില്ലാതെ ദാഇശിനെ ജനങ്ങൾ പുൽകുകയും ചെയ്തു.
കേരളത്തിൽ നിന്ന് ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേരാൻ കുറെ യുവാക്കൾ പോയതാണ് ‘ദാഇശ്’ എന്ന നോവലിന് ഹേതുവാകുന്നത്. പ്രണയവും നോവലിൽ ഇഴുകി ചേരുന്നു. നായകന്റെയും സുഹൃത്തിന്റെയും പ്രണയത്തിന്റെ നനുത്ത മുഹൂർത്തങ്ങൾ മരുഭൂമിയിലെ മഴപോലെ പെയ്തിറങ്ങുന്നു. യുദ്ധത്തിന്റെ കെടുതികൾക്കിടയിലും കഥാനായകനായ മുഹമ്മദ് റഫീഖിന്റെയും സുഹൃത്ത് അഷ്‌ക്കറിന്റെയും ഉള്ളിൽ പ്രണയത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. റഫീഖിന്റെ ജന്നയോടുള്ള സ്നേഹം കുളിർമഴ പോലെയാണ് വായനക്കാരന്റെ മനസ്സിലോയ്‌ക്ക് പെയ്തിറങ്ങുന്നത്. ഒടുവിൽ എല്ലാം തിരച്ചറിയുമ്പോഴേക്കും പലതും നഷ്ടമാകുന്നത് നോക്കി നിൽക്കുന്ന ചിത്രവും നോവൽ പറയുന്നു. പ്രണയം അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന റഫീഖിന്റെ തുടർ യാത്രകളുടെ കഥ കൂടി നോവൽ പറയുന്നു.
ഇസ്ലാമിക്ക് സ്റ്റേറ്റ് പശ്ചാത്തലമാക്കി മലയാളത്തിൽ വന്ന ആദ്യത്തെ ഈ നോവൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതേവരെ ഈ പുസ്തകത്തിന്റെ നിരവധി പതിപ്പുകൾ മലയാള മനോരമ ബുക്‌സിലൂടെ വിറ്റഴിഞ്ഞു.
Comments