മുംബൈ: ദി കേരളാ സ്റ്റോറി അണിയറ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കി മുംബൈ പോലീസ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് നടപടി. സംവിധായകൻ സുദീപ്‌തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ എന്നിവരെ വധിക്കുമെന്നായിരുന്നു കത്തിലെ ഭീഷണി. സംഭവത്തിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. നിഷ്‌കളങ്കരായ പെൺകുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിന് ഉദാഹരണമാണ് ഹൗസ്ഫുൾ പ്രദർശനങ്ങൾ.
റിലീസിനെത്തി മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് 35 കോടിയിലധികം കളക്ഷനാണ്. മെയ്-5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ട് ദിവസത്തെ കളക്ഷൻ ഏകദേശം 20 കോടി രൂപയാണ്. ഞായറാഴ്ച മാത്രം ചിത്രം നേടിയത് ഏകദേശം 16.50 കോടി രൂപയാണ്. ഹിന്ദിയിൽ മാത്രം ചിത്രം 52.92 ശതമാനം കളക്ഷൻ നേടി. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആദാ ശർമയാണ് നായിക.വിപുൽ ഷാ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തെ പരാമർശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നായിക ആദാ ശർമ നന്ദി പറഞ്ഞു. ചിത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചിത്രത്തെ പരാമർശിച്ചു.
Comments